ഖനനനയം പുതുക്കി; നേട്ടം റിലയന്‍സിന്

ന്യൂഡല്‍ഹി: വ്യവസായ നടത്തിപ്പ് ലളിതമാക്കുന്നതിന്‍െറ പേരില്‍ എണ്ണ-പ്രകൃതിവാതക ഖനന ലൈസന്‍സ് നയം കേന്ദ്രസര്‍ക്കാര്‍ പുതുക്കി. റിലയന്‍സ് പോലുള്ള വന്‍കിട വ്യവസായികള്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാന്‍ അവസരം നല്‍കുന്ന ലൈസന്‍സ് നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഖനന ലൈസന്‍സ് നടപടിക്രമങ്ങള്‍ ഏകീകരിച്ചു. ഖനനാനുമതി ലഭിച്ചവരും സര്‍ക്കാറുമായി ലാഭം പങ്കിടുന്ന വ്യവസ്ഥ പുതുക്കി. ഉല്‍പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെയും വാതകത്തിന്‍െറയും വിപണനവില നിശ്ചയിക്കുന്നതില്‍ ഖനനകമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.

നിരക്കുകള്‍ ഇരട്ടിക്കുന്നതിനിടയാക്കുന്നതാണ് പുതിയ നയം. ആഭ്യന്തരമായ എണ്ണ-വാതക ഉല്‍പാദനം വര്‍ധിപ്പിക്കാനും ഗണ്യമായ നിക്ഷേപം ആകര്‍ഷിച്ച് തൊഴിലവസരം വര്‍ധിപ്പിക്കാനും ഭരണപരമായ നടപടിക്രമങ്ങള്‍ കുറക്കുന്നതിനുമാണ് പുതിയ നയം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. റിലയന്‍സിനു പുറമെ, ഒ.എന്‍.ജി.സി, ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങിയവക്കും പ്രയോജനം ലഭിക്കും.

ഏകീകൃത ലൈസന്‍സ് രീതി വഴി ഒറ്റ ലൈസന്‍സുകൊണ്ട് എണ്ണയോ പ്രകൃതിവാതകമോ ഖനനം ചെയ്യാം. തുറന്ന ഏക്കറേജ് നയപ്രകാരം ഖനന ബ്ളോക്കുകള്‍ കമ്പനികള്‍ക്ക് തെരഞ്ഞെടുക്കാം. ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്തി ലാഭം പങ്കുവെക്കുന്ന രീതി മാറ്റി. പകരം, വരുമാനം പങ്കുവെക്കുന്ന അനുപാതം നിശ്ചയിക്കും. ചെലവുകണക്കുകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടിവരില്ളെന്നാണ് വിശദീകരണം.

ഖനനമേഖലയുടെ സ്വഭാവമനുസരിച്ചാണ് സര്‍ക്കാറിനുള്ള റോയല്‍റ്റി നിരക്ക് നിശ്ചയിക്കുക. പുതിയ നയപ്രകാരം അനുവദിക്കുന്ന ഖനന ബ്ളോക്കുകള്‍ക്ക് സെസ്, ഇറക്കുമതി തീരുവ എന്നിവ ചുമത്തില്ല. ഉല്‍പാദിപ്പിച്ച എണ്ണ-പ്രകൃതിവാതകത്തിന് വിപണനസ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കും. അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ശരാശരിയെടുത്ത് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ഗ്യാസിന് നിരക്ക് തീരുമാനിക്കുന്നതാണ് ഇതുവരെ ഉണ്ടായിരുന്ന രീതി. ഇറക്കുമതി ഇന്ധനത്തിന്‍െറ കുറഞ്ഞ നിരക്കിന്‍െറ ശരാശരിയാണ് ഇനി എടുക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.