ജെ.എന്‍.യു വ്യാജ വിഡിയോ; ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നിയമ നടപടിക്ക്

ന്യൂഡല്‍ഹി: ജെ.എന്‍.യു വില്‍ നടന്ന പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യത്തോടെ പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ മൂന്ന് ടി.വി ചാനലുകള്‍ക്കെതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. ജെ.എന്‍.യുവിലെ പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചില്ളെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന വാക്കുകള്‍ വ്യാജമാണെന്നുമുള്ള കോടതി പരാമര്‍ശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഫെബ്രുവരി ഒന്‍പതിനും 11നും ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുടേതെന്ന പേരില്‍ പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് ഡല്‍ഹി സര്‍ക്കാറുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ പറയുന്നു. ഫെബ്രുവരി ഒന്‍പതിലെ ജെ.എന്‍.യു രജിസ്റ്ററിനെ ആധാരമാക്കിയാണ് ഈ റിപ്പോര്‍ട്ട്. പ്രസ്തുത വിഡിയോയില്‍ മുഖം മറച്ച യുവാക്കളാണ്  ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത്. വിഡിയോ പുറത്തുവിട്ട ടി.വി ചാനലിനോട് മജിസ്ട്രേറ്റ് മുമ്പാകെ വിഡിയോ ടേപ്പുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഹാജരാക്കിയിരുന്നില്ല.
പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധിച്ച അഫ്സല്‍ ഗുരുവിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തില്‍ പരിപാടി സംഘടിപ്പിച്ചുവെന്നും അതില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനേയും മറ്റു അഞ്ചു വിദ്യാര്‍ത്ഥികളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.