ഇ.പി.എഫ് തുകക്ക് നികുതി

ന്യൂഡല്‍ഹി: ഇതുവരെ ആദായ നികുതി മുക്തമായിരുന്ന വ്യവസായ തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപത്തിനും നികുതി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച പുതിയ ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍.പി.എസ്) 50,000 രൂപവരെയുള്ള നിക്ഷേപത്തിന് അധിക ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതി കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന തുകക്ക് നികുതി ചുമത്തിയിരുന്നു. ഇ.പി.എഫിന് സമാനമായി എന്‍.പി.എസിലെ നിക്ഷേപങ്ങളും എല്ലാ ഘട്ടത്തിലും നികുതി മുക്തമാക്കണമെന്ന് അന്ന് മുതല്‍ ആവശ്യവും ഉയര്‍ന്നു. ഇത് അംഗീകരിക്കുന്നുവെന്ന വ്യാജേനയാണ് ഇ.പി.എഫ് തുകക്കും നികുതി ചുമത്തിയത്ഇതുവരെ ഒരു ഘട്ടത്തിലും നികുതിയില്ലാത്ത നിക്ഷേപമായിരുന്നു ഇ.പി.എഫിലേത്. ബജറ്റ് നിര്‍ദേശമനുസരിച്ച് എന്‍.പി.എസ് കാലാവധി എത്തുമ്പോള്‍ പിന്‍വലിക്കാവുന്ന 40 ശതമാനം തുകക്ക് ഇനി നികുതിയില്ല. ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിയിരിക്കണം. ഇതേ മാനദണ്ഡമാണ് ഇ.പി.എഫിനും ബാധകമാക്കിയത്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ തൊഴിലാളികള്‍ അടക്കുന്ന വിഹിതം വഴി ഇ.പി.എഫില്‍ സമാഹരിക്കപ്പെടുന്ന തുകയുടെ 40 ശതമാനം മാത്രമേ നികുതി മുക്തമായിരിക്കുകയുള്ളൂ. ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിയില്ളെങ്കില്‍ ആ തുകക്ക് നികുതി നല്‍കണം.

ആദായ നികുതിദായകര്‍ക്കുള്ള മറ്റ് ഇളവുകള്‍
1. വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെയുള്ള നികുതിദായകര്‍ക്ക് 87 എ വകുപ്പ് പ്രകാരം നിലവില്‍ ലഭിക്കുന്ന 2000 രൂപയുടെ ഇളവ് പുതിയ ബജറ്റില്‍ 5000 രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ ഫലത്തില്‍ അടിസ്ഥാന കിഴിവ് മൂന്ന് ലക്ഷം രൂപയാവും.
2. 80 ജി. ജി വകുപ്പ് പ്രകാരം വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വാടക നല്‍കിയ ഇനത്തില്‍ ലഭിക്കുന്ന ഇളവ് നിലവിലെ 24000 രൂപയില്‍നിന്ന് 60000 രൂപയാക്കി. 
3. ആദ്യമായി വീട് സ്വന്തമാക്കുന്നവര്‍ക്ക് ഭവന വായ്പാ പലിശയില്‍ 50,000 രൂപയുടെ അധിക കിഴിവ്. എന്നാല്‍, 35 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് മാത്രമേ ഈ ഇളവിന് അര്‍ഹതയുണ്ടാവൂ. കൂടാതെ വീടിന്‍െറ ചെലവ് 50 ലക്ഷം രൂപയില്‍ കൂടാനും പാടില്ല. 
4. ദേശീയ പെന്‍ഷന്‍ പദ്ധതി, എംപ്ളോയീസ് പ്രോവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ചുമത്തിയിരുന്ന സേവന നികുതി ഒഴിവാക്കി. ഒറ്റ തവണ പ്രീമിയം അടക്കേണ്ട ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ക്കുള്ള സേവന നികുതി നിലവിലെ 3.5 ശതമാനത്തില്‍നിന്ന് 1.4 ശതമാനമാക്കി. 
5. പുതിയ ജീവനക്കാര്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തേക്ക് 8.33 ശതമാനം വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഇ.പി.എഫില്‍ അടക്കും. ഇതിനായി 1000 കോടി നീക്കിവെച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.