മുംബൈ: അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്ന കമ്പനി, സഹോദരന്‍ അജിതാഭ് ബച്ചന്റെ കമ്പനിയില്‍നിന്ന് കപ്പല്‍ വാങ്ങിയതായുള്ള രേഖകളാണ് പുറത്തുവന്നത്.പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. പാനമ രേഖകള്‍ പ്രകാരം അമിതാഭ് ബച്ചന് നാലു വിദേശ കമ്പനികളുമായി നേരത്തെ ബന്ധമുണ്ടെന്നു വെളിപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണം അമിതാഭ് ബച്ചൻ തള്ളിക്കളഞ്ഞിരുന്നു.
നാലു കമ്പനികളില്‍ ഒന്നായ ട്രാംപ് ഷിപ്പിങ് ലിമിറ്റഡിന്റെ (ബഹാമസ്) ഡയറക്ടറായി ബച്ചന്‍ സ്ഥാനമേറ്റെടുത്തതിനുപിന്നാലെ ബഹാമസിലെ മറ്റൊരു കമ്പനിയുടെ കപ്പല്‍ ട്രാംപ് കമ്പനി വാങ്ങിയിരുന്നു. ഈ കമ്പനിയുടെ ഉടമസ്ഥരിലൊരാള്‍ അജിതാഭ് ബച്ചനാണ്. 1994ലായിരുന്നു ഈ ഇടപാട്. എം.വി.നൈല്‍ ഡെല്‍റ്റ എന്ന ഈ കപ്പല്‍ നൈല്‍ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണ്. ഇതുള്‍പ്പെടെ നാലു കമ്പനികള്‍ 1990–91 കാലത്താണ് രൂപീകരിച്ചിരിക്കുന്നത്. ഈ നാലു കമ്പനികളും അജിതാഭ് ബച്ചെൻറ സഹ ഉടമസ്ഥതയിലുള്ളതാണ്.
1993ല്‍ ബഹാമസിലും ബ്രിട്ടീഷ് െവര്‍ജിന്‍ ദ്വീപുകളിലുമുള്ള നാല് ഷിപ്പിങ് കമ്പനികളിലെ ഡയറക്ടറായി അമിതാഭ് ബച്ചന്‍ പ്രവര്‍ത്തിച്ചിരുന്നെന്നു നേരത്തെ പുറത്തുവന്നിരുന്നു. 1994ല്‍ കപ്പല്‍ വാങ്ങിയ ട്രാംപ് കമ്പനി എം.വി.സീ ഡെല്‍റ്റ എന്ന പേരില്‍ അതു പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
മധ്യ, തെക്കന്‍ അമേരിക്കന്‍ രാജ്യമായ പാനമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കുന്ന മൊസാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ രഹസ്യവിവരങ്ങളെയാണ് പാനമ രേഖകള്‍ എന്നു വിശേഷിപ്പിക്കുന്നത്.യു.എസ് ആസ്ഥാനമായ, ലോകമെങ്ങുമുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ ആണ് രണ്ടു ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരം പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.