ദര്‍ഗയിലേക്ക് പ്രവേശാവകാശം ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീകള്‍

മുംബൈ: നഗരത്തിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശാവകാശം ആവശ്യപ്പെട്ട് മുസ്ലിം സ്ത്രീകള്‍ തെരുവിലിറങ്ങി. മഹാരാഷ്ട്രയിലെ അഹമദ്നഗറിലുള്ള ഷാനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാരും വിദ്യാര്‍ഥിനികളും നടത്തുന്ന സമരം ശക്തമായതോടെയാണ് ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ സമരവുമായി രംഗത്തത്തെിയത്. ഹാജി അലി ദര്‍ഗ ട്രസ്റ്റിനെതിരെ ബോംബെ ഹൈകോടതിയില്‍ ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്താണെന്ന് അറിഞ്ഞശേഷം വിധി പറയാമെന്ന നിലപാടാണ് ഹൈകോടതി അറിയിച്ചത്.
അന്യപുരുഷന്‍െറ കല്ലറ സ്ത്രീ സന്ദര്‍ശിക്കുന്നത് ഇസ്ലാം വിധിപ്രകാരം പാപമാണെന്നു പറഞ്ഞ് 2011ലാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ചത്. ഇത് ഇസ്ലാമിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആണ്‍കോയ്മയാണ് ഇതിനു പിന്നിലെന്നും പ്രഫ. സീനത്ത് ഷൗക്കത്തലി പറഞ്ഞു. സ്ത്രീ-പുരുഷ സമത്വത്തിന്‍െറ പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചാണ് ദര്‍ഗ ട്രസ്റ്റ് വാദത്തെ കോടതിയില്‍ ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ നേരിട്ടത്. മതവിഷയങ്ങളെ വൈകാരികമായി കാണുന്ന കാലമായതിനാല്‍ ഇരുകൂട്ടരും കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനായിരുന്നു കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍, ദര്‍ഗ ട്രസ്റ്റ് വനിതാ സംഘടനയുമായി ചര്‍ച്ചക്ക് തയാറായില്ല. തുടര്‍ന്ന് വീണ്ടും വിഷയം കോടതിയില്‍ എത്തിയപ്പോഴാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി നിലപാട് അറിയട്ടെയെന്ന് കോടതി പറഞ്ഞത്. സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ച അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഷാനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തില്‍ പ്രവേശാവകാശ സമരം രൂപപ്പെട്ടതും  പിന്തുണയേറിയതും. അതോടെ, വ്യാഴാഴ്ച ദര്‍ഗാ പ്രവേശാവകാശമുന്നയിച്ച് മുസ്ലിം സ്ത്രീകള്‍ രംഗത്തിറങ്ങുകയായിരുന്നു. ആസാദ് മൈതാനിലാണ് സമരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.