ന്യൂനപക്ഷ പദവി: എന്‍.ഡി.എ ഘടകകക്ഷികളുടെ അഭിപ്രായം തേടി പ്രതിപക്ഷം

ന്യൂഡല്‍ഹി: അലീഗഢ്,  ജാമിഅ മില്ലിയ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവികള്‍ എടുത്തുമാറ്റാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍െറ ഭാഗമായി  നേരത്തേ ഐക്യ മുന്നണിയുടെ ഭാഗമായിരുന്ന എന്‍.ഡി.എ ഘടകകക്ഷികളുടെ അഭിപ്രായം ആരായാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു.
 അലീഗഢ്,  ജാമിഅ മില്ലിയ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ, സി.പി.എം, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളിലെ എം.പിമാര്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.  ഈ ഐക്യം ശക്തിപ്പെടുത്തി അടുത്ത മാസം തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. എന്‍.ഡി.എ ഘടകകക്ഷികളായ അകാലിദള്‍, ടി.ഡി.പി, എ.ജി.പി, പി.ഡി.പി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ ഐക്യമുന്നണിയുടെ ഭാഗമായിരുന്ന സമയത്ത് സമാന കാഴ്ചപ്പാട് ഉയര്‍ത്തിയവരായിരുന്നുവെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു.
ഈ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നത് തടയാനുള്ള വലിയ മാര്‍ഗം ബജറ്റ് സമ്മേളനത്തില്‍ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്‍.ഡി.എയിലെ കൂടുതല്‍ കക്ഷികള്‍ തങ്ങളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല ന്യൂനപക്ഷ പദവി  മാത്രമല്ല ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.