അപകീര്‍ത്തി കേസ്: കരുണാനിധി കോടതിയില്‍ ഹാജരായി

ചെന്നൈ: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍െറ പേരില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഫയല്‍ ചെയ്ത കേസില്‍ ഡി.എം.കെ നേതാവ് എം. കരുണാനിധി തിങ്കളാഴ്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. ഡി.എം.കെ മുഖപത്രം ‘മുരശൊലി’യില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച ലേഖനം അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് ജയലളിത പരാതി നല്‍കിയത്. പ്രസ്തുത കേസില്‍ ഡിസംബറില്‍ കോടതി കരുണാനിധിക്ക് സമന്‍സ് അയച്ചിരുന്നു. കേസില്‍ അഭിഭാഷകര്‍ ഹാജരായാല്‍ മതിയെങ്കിലും കരുണാനിധി കോടതിയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ കോടതി വളപ്പില്‍ ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു. 10.15ന് കരുണാനിധി വീല്‍ചെയറില്‍ കോടതിയിലത്തെി.
മക്കളായ എം.കെ. സ്റ്റാലിന്‍, കനിമൊഴി എം.പി, മുന്‍ മന്ത്രിമാരായ ദുരൈ മുരുകന്‍, ആര്‍ക്കാട് വീരസ്വാമി തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു. കരുണാനിധി കോടതിയില്‍ എത്തിയ ഉടന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.
ആദ്യം കരുണാനിധിയുടെ കേസ് എടുത്ത കോടതി മാര്‍ച്ച് പത്തിലേക്ക് മാറ്റി വെക്കുന്നതായി അറിയിച്ചു. തുടര്‍ന്ന് കരുണാനിധി  മടങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.