സഞ്ജയ് ദത്തിന്‍െറ ശിക്ഷയിലെ ഇളവ് തടയാനാവശ്യപ്പെട്ട് ഹരജി

മുംബൈ: ’93ലെ മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി നടന്‍ സഞ്ജയ് ദത്തിനെ ശിക്ഷയില്‍ ഇളവു നല്‍കി ജയില്‍മുക്തനാക്കുന്നതിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹരജി.
ഇളവിന് യോഗ്യരായവര്‍ വേറെയും ഉണ്ടെന്നിരിക്കെ ദത്തിന് പ്രത്യേക പരിഗണന നല്‍കുന്നത് ചോദ്യം ചെയ്താണ് പ്രദീപ് ഭലേക്കര്‍ ഹരജി നല്‍കിയത്. ദത്തിന് ഇളവും പരോളും അവധിയും നല്‍കിയ മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്‍െറ സ്വത്തും പണമിടപാടും പരിശോധിക്കണമെന്നാണ് ആവശ്യം. ഹരജിയില്‍ അടുത്ത ആഴ്ച വാദം തുടങ്ങും. മുംബൈ സ്ഫോടന പരമ്പരക്ക് കൊണ്ടുവന്ന എ.കെ 57 തോക്കും ഗ്രനേഡുകളും കൈത്തോക്കും വാങ്ങി സൂക്ഷിക്കുകയും പിന്നീട് തെളിവു നശിപ്പിക്കുകയും ചെയ്തതിന് അഞ്ചുവര്‍ഷം തടവാണ് സഞ്ജയ് ദത്തിന് വിധിച്ചത്. വിചാരണക്കിടെ ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ ദത്തിന് ശേഷിച്ച മൂന്നര വര്‍ഷത്തെ തടവാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ഒന്നര വര്‍ഷത്തെ ഇളവോടെ ഫെബ്രുവരി 27ന് ദത്തിനെ ജയിലില്‍നിന്ന് വിടുകയാണ്. ജയിലിലെ നല്ലനടപ്പും ജോലിയിലെ മികവും പരിഗണിച്ചാണ് ഇളവ്. എന്നാല്‍, ഇളവ് അര്‍ഹിക്കുന്ന 27,740 തടവുകാരെ അവഗണിച്ച് ജയില്‍ അധികൃതര്‍ സഞ്ജയ് ദത്തിന് പ്രത്യേക പരിഗണന നല്‍കുകയാണെന്നും ഹരജിയില്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.