തിരിച്ചയക്കല്‍ വിവാദം: യു.എസില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് പോകുന്നവര്‍ ആവശ്യമായ എല്ലാ രേഖകളുമുണ്ടെന്ന് ഉറപ്പാക്കണം

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് പുറപ്പെട്ട ഇന്ത്യക്കാര്‍ വ്യാപകമായി തിരിച്ചയക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ കരുതല്‍നടപടികള്‍ സ്വീകരിക്കാന്‍ യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. താമസസ്ഥലം, സാമ്പത്തിക ഭദ്രത, ചികിത്സാസംവിധാനം, സ്പോണ്‍സര്‍ഷിപ് വിശദാംശങ്ങള്‍ എന്നിവയുടെ രേഖകള്‍ കരുതിയിരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പറയുന്നു. പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍ പെട്ടതല്ളെന്നും ഉറപ്പാക്കണം.
ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു പുറമേ വിനോദസഞ്ചാരികളും വ്യവസായികളുംവരെ കഴിഞ്ഞദിവസങ്ങളില്‍ മടക്കി അയക്കപ്പെട്ടിരുന്നു. വിസക്കായി സമര്‍പ്പിച്ച വിവരങ്ങള്‍ ശരിയല്ളെന്ന് കാണിച്ചായിരുന്നു നടപടി. സാധുവായ വിസയുണ്ടായിട്ടും വിദ്യാര്‍ഥികളെ മടക്കി അയക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
കാലിഫോര്‍ണിയയിലെ രണ്ടു യൂനിവേഴ്സിറ്റികളിലേക്ക് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട 14 പേരെ ഈ മാസാദ്യമാണ് തിരിച്ചയച്ചത്. ചിലരെ ദുബൈയില്‍വെച്ചും അവശേഷിച്ചവരെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ ശേഷവുമായിരുന്നു നാടുകടത്തല്‍. ബിസിനസ്, ടൂറിസം വിസയില്‍ എത്തിയവരും മടക്കി അയക്കപ്പെട്ട സംഭവങ്ങളുണ്ടായി. ഷികാഗോ വിമാനത്താവളത്തിലാണ് ഏറെ പേരെയും തിരിച്ചയച്ചത്.
സ്വന്തം എംബസികളും കോണ്‍സുലേറ്റുകളും നല്‍കിയ വിസ മാനിക്കാന്‍ യു.എസ് തയാറാകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.