ദുരന്തപര്‍വം തീര്‍ന്നു; സന്തോഷം കാണാന്‍ സുനില്‍ ദത്തില്ല

മുംബൈ: രണ്ടു പതിറ്റാണ്ടിലേറെയായി തന്‍െറ കുടുംബം അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങള്‍ക്ക് സഞ്ജയ് ദത്ത് തിരിച്ചത്തെിയതോടെ അറുതിയായെന്ന് സഹോദരി പ്രിയാ ദത്ത്. പാലീ ഹില്ലിലെ ഇംപീരിയല്‍ ഹെയിറ്റ്സ് കെട്ടിടത്തിന്‍െറ കവാടം അലങ്കരിച്ചും ‘സഞ്ജു ബാബ’ക്ക് സ്വാഗതമോതുന്ന ബോര്‍ഡുവെച്ചുമാണ് പ്രിയയുടെ ഭര്‍ത്താവ് ഓവണ്‍ റങ്കൂണ്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ചത്.

വീടിനു മുന്നില്‍ ബാന്‍ഡുമേളത്തോടെ നൃത്തംചെയ്ത് ദത്തിന്‍െറ ആരാധക പടയുമുണ്ടായിരുന്നു. കുട്ടികളടക്കം കുടുംബത്തിലെ എല്ലാവരും  ആനന്ദത്തിലാണെന്ന് പ്രിയ പറഞ്ഞു. പ്രത്യേക കാര്‍ഡുകള്‍ ഒരുക്കിയാണ് കുട്ടികള്‍ കാത്തിരുന്നത്. പിന്നെ സഞ്ജു ബാബക്കൊപ്പം ഇരുന്നുള്ള വര്‍ത്തമാനമായിരുന്നു. വൈകാരികത മുറ്റിനിന്ന ദിവസം.

എന്നാല്‍, ഇതെല്ലാം കാണേണ്ടിയിരുന്ന പിതാവ് സുനില്‍ ദത്തിന്‍െറ അഭാവം വേദനിപ്പിക്കുന്നതായി പ്രിയ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ സഞ്ജയ് ദത്തും ഇത് സൂചിപ്പിച്ചു. ജയില്‍മോചിതനായതു കണ്ട് ഏറെ സന്തോഷമാകുക പിതാവിനായിരുന്നുവെന്ന് ദത്ത് പറഞ്ഞു.

2005 മേയ് 25നാണ് സുനില്‍ ദത്ത് മരിച്ചത്. ടാഡ നിയമപ്രകാരം 1993 ഏപ്രിലിലാണ് സഞ്ജയ് ദത്ത് അറസ്റ്റിലായത്. അന്നുമുതല്‍ മകന്‍െറ മോചനത്തിനായി കോണ്‍ഗ്രസ് നേതാവുകൂടിയായ സുനില്‍ ദത്ത് ഓട്ടത്തിലായിരുന്നു. ബാല്‍ താക്കറെയുടെ സഹായത്തോടെ 1995ലാണ് സഞ്ജയ് ദത്തിന് ജാമ്യം നേടിക്കൊടുക്കുന്നത്. ഇതിന് താക്കറെയോടുള്ള നന്ദിസൂചകമായി പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുനില്‍ ദത്ത് മത്സരിച്ചില്ല. അങ്ങനെ ആദ്യമായി സുനില്‍ ദത്തിന്‍റ മണ്ഡലത്തില്‍ ശിവസേന ജയിക്കുകയും ചെയ്തു.

ദത്തിന് ജയില്‍വസ്ത്രമിടാന്‍ മടിയായിരുന്നെന്ന്  ഡി.ഐ.ജി

സഞ്ജയ് ദത്ത് തുടക്കത്തില്‍ ജയില്‍ യൂനിഫോം ധരിക്കാന്‍ മടിച്ചിരുന്നതായി മഹാരാഷ്ട്ര ജയില്‍ ഡി.ഐ.ജി സ്വാതി സാത്തെ. വാക്കുകള്‍ കടുപ്പിച്ചപ്പോഴാണ് വഴങ്ങിയതെന്നും അവര്‍ പറഞ്ഞു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരിക്കെയാണ് സംഭവം. രാവിലെ 5.30ന് എഴുന്നേറ്റ് പ്രാര്‍ഥിക്കും. വ്യായാമം, ചായ, പ്രാതല്‍ എന്നിവക്കുശേഷം ജോലിയിലേക്ക് കടക്കും.

ജയിലിലെ അവസാനദിവസമായ ബുധനാഴ്ച താന്‍ അഭിനയിച്ച ‘ചിട്ടി ആയിഹെ വതന്‍സെ’ എന്ന പാട്ടാണ് ദത്ത് സംപ്രേഷണം ചെയ്തത്. ആപ് കി ഫര്‍മായിഷ് എന്നായിരുന്നു ദത്തിന്‍െറ റേഡിയോ പ്രോഗ്രാമിന്‍െറ പേര്. ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയെങ്കിലും അഞ്ചു ദിവസം പരിപാടി തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.