അഞ്ചുലക്ഷത്തിന് മകളെ വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

താനെ: കൗമാരക്കാരിയായ മകളെ സെക്സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് മുംബൈയുടെ സമീപവാസിയായ 32കാരി അറസ്റ്റില്‍. ഗോവന്‍ഡിയില്‍ താമസിക്കുന്ന ഇവര്‍, സഹോദരിയുടെ മകളുടെ കല്യാണത്തിന് അഞ്ചുലക്ഷം നല്‍കാന്‍ 16കാരിയായ മകളെ താനെയില്‍ വില്‍ക്കാന്‍ വന്നതാണെന്ന് താനെ പൊലീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രദേശത്തെ ഒരു ഹോട്ടലില്‍ ഇടപാട് നടത്തുന്നതിനിടെയാണ് ഇവര്‍ മനുഷ്യക്കടത്ത് വിരുദ്ധ സംഘത്തിന്‍െറ പിടിയിലായത്.

മൂന്നു വിവാഹങ്ങളിലായി മൂന്നു കുട്ടികളുള്ള സ്ത്രീ സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയാണെന്നാണ് പ്രാഥമിക വിവരം. രണ്ടു വര്‍ഷം മുമ്പേ ശരീരവില്‍പനയിലേക്ക് നിര്‍ബന്ധിക്കപ്പെട്ട ഈ കുട്ടി, സ്ത്രീയുടെ ആദ്യവിവാഹത്തിലുള്ളതാണ്. ഇടപാടുകാരെ ചതിക്കാന്‍ വലവിരിച്ച ശേഷം അവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, കാത്തിരിക്കുകയായിരുന്നു സ്ത്രീയെന്ന് സൂചന ലഭിച്ചതായി താനെ പൊലീസിലെ പി.ഐ. രവീന്ദര്‍ ഡൗണ്ട്കര്‍ പറഞ്ഞു. ഇടപാടുകാരോട് അവര്‍ അഞ്ചു ലക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിലപേശലിനൊടുവില്‍ 4.25 ലക്ഷത്തിന് ഉറപ്പിക്കുകയും 50,000 മുന്‍കൂര്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നത്രെ. പണം സ്വീകരിച്ച ഉടനെയാണ് സ്ത്രീ അറസ്റ്റ് ചെയ്യപ്പെട്ടത്. ഐ.പി.സി സെക്ഷന്‍ 370, 372, 366 പ്രകാരവും പി.ഐ.ടി.എ ആക്ടിലെ നാല്, അഞ്ച് സെക്ഷന്‍ പ്രകാരവും വാഗിള്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.