ജെ.ഇ.ഇ: പ്ലസ് ടു മാര്‍ക്കിന് ഇനി ‘വില’യില്ല

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍.ഐ.ടികളിലേക്കും ഐ.ഐ.ടികളിലേക്കുമുള്ള പ്രവേശത്തിനുള്ള ജെ.ഇ.ഇ (ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍) മെയിന്‍ പരീക്ഷഫലത്തില്‍ പ്ളസ് ടു മാര്‍ക്കിന് ഇനിമുതല്‍ വെയിറ്റേജ് ഉണ്ടാവില്ല. നിലവില്‍ പ്ളസ് ടു മാര്‍ക്കിന് 40 ശതമാനം വെയിറ്റേജ് നല്‍കുന്ന രീതി ഉപേക്ഷിക്കാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചു. അതേസമയം, ഐ.ഐ.ടി പ്രവേശത്തിന് പ്ളസ് ടുവിന് 75 ശതമാനം (എസ്.സി/എസ്.ടി വിഭാഗത്തിന് 65 ശതമാനം) മാര്‍ക്ക് വേണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടാവില്ല.

2012ലാണ് ജെ.ഇ.ഇ പരീക്ഷഫലം പ്ളസ് ടു മാര്‍ക്കിന്‍െറ വെയ്റ്റേജിന്‍െറകൂടി അടിസ്ഥാനത്തില്‍ നിര്‍ണയിച്ചു തുടങ്ങിയത്. അന്ന് മാനവശേഷി വികസന മന്ത്രിയായിരുന്ന കപില്‍ സിബലിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകള്‍ വഴി എളുപ്പത്തില്‍ പരീക്ഷ കടമ്പ കടക്കുന്നുവെന്നും എന്നാല്‍, അക്കാദമിക നിലവാരത്തില്‍ പിന്നാക്കം പോകുന്നുവെന്നും നിരീക്ഷിച്ചായിരുന്നു ഈ മാറ്റം. 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റശേഷം, വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. ജെ.ഇ.ഇ പരീക്ഷയെ പ്ളസ് ടു മാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതില്ളെന്നായിരുന്നു സമിതിയുടെ കണ്ടത്തെല്‍.

തുടര്‍ന്നാണ്, വെയ്റ്റേജ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഐ.ഐ.ടി/എന്‍.ഐ.ടി പ്രവേശത്തിന് ജെ.ഇ.ഇയുടെ രണ്ട് പരീക്ഷകളാണ് നടത്തുക. ജെ.ഇ.ഇ മെയിനും ജെ.ഇ.ഇ അഡ്വാന്‍സ്ഡും. മെയിനില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്കായിരിക്കും അഡ്വാന്‍സ്ഡ് എഴുതാന്‍ യോഗ്യത. തുടര്‍ന്ന്, രണ്ട് പരീക്ഷയുടെയും ഫലം കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശം നല്‍കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.