കള്ളപ്പണ നിക്ഷേപം: പനാമ രേഖകളിലെ ഇന്ത്യക്കാരെക്കുറിച്ച്​ അന്വേഷിക്കുമെന്ന്​ അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി: പനാമയിലെ  മൊസാക് ഫൊന്‍സെക എന്ന ഏജൻസിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ  കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നതായും  ഇതിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചതായും ജെയ്റ്റ്ലി പറഞ്ഞു. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് എന്നിവയുൾപ്പെട്ടതാണ് സമിതി.

വിദേശത്തുള്ള എല്ലാ അനധികൃത സാമ്പത്തിക ഇടപാട് കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. നികുതി നിയമങ്ങൾ ലംഘിച്ച് പണം നിക്ഷേപിക്കാനും ഉടമസ്ഥത മറച്ചുവെച്ച് വിദേശ രാജ്യങ്ങളിൽ കമ്പനികൾ രൂപീകരിക്കാനും സഹായിക്കുന്ന ഏജൻസിയാണ് മൊസാക് ഫൊന്‍സെക. ജർമൻ പത്രമായ സിഡോയിച് സെയ്തൂങാണ് കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് മൊസാക് ഫൊന്‍സെകയെ സമീപിച്ചവരുടെ വിവരങ്ങൾ  പുറത്തുകൊണ്ടുവന്നത്.  കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോർന്നത്.  ഇതിൽ 500 ഇന്ത്യാക്കാരുമുണ്ട്.   

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എൽ. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുൾസ് ഉടമ സമീർ ഗെഹ്‌ലോട്ട് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിർജിന്‍ ഐലൻഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകൾ.

മൊസാക് ഫൊന്‍സെക രേഖകളെക്കുറിച്ച് വിദേശത്തെ കള്ളപ്പണ നിക്ഷേപം കണ്ടെത്താനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) വേറെയും അന്വേഷണം നടത്തും. പുറത്തുവന്ന പട്ടികയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എസ്.െഎ.ടി ചെയർമാൻ ജസ്റ്റിസ് എം.ബി ഷാ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.