ചോദിച്ച വേതനം കൊടുത്തില്ല; ഐ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ചോദിച്ച വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന്   ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) ചെയര്‍മാന്‍   ഡോ. യെല്ലപ്രഗഡ സുര്‍ശന്‍ റാവു (വൈ.എസ്.ആര്‍. റാവു) രാജിവെച്ചു. മൂന്നുവര്‍ഷ കാലാവധിയുള്ള സ്ഥാനം ഏറ്റെടുത്ത് 16 മാസം പിന്നിട്ടപ്പോഴാണ്  രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റാവു പറഞ്ഞു.
എന്നാല്‍, ഒന്നര ലക്ഷം രൂപ ഓണറേറിയം നല്‍കണമെന്ന അപേക്ഷ പരിഗണിക്കാന്‍  കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അമാന്തിച്ചതാണ് രാജിക്ക് വഴിയൊരുക്കിയത് എന്നാണ് വിവരം. കൗണ്‍സില്‍ അധ്യക്ഷന് മാസ ശമ്പളം നല്‍കാറില്ല്ള.  മന്ത്രാലയത്തിനു കീഴിലെ ബഹുമാന്യ പദവികളായ സാമൂഹിക ഗവേഷണ കൗണ്‍സില്‍, തത്ത്വചിന്താ ഗവേഷണ കൗണ്‍സില്‍ അധ്യക്ഷരും വേതനം പറ്റാതെയാണ് സ്ഥാനം വഹിക്കുന്നത്.
കാകതീയ സര്‍വകലാശാലയുടെ ചരിത്ര വിഭാഗത്തില്‍ നിന്നു വിരമിച്ച ഇദ്ദേഹം പുരാണേതിഹാസങ്ങള്‍ യഥാര്‍ഥ സംഭവങ്ങളായിരുന്നു എന്ന വാദക്കാരനാണ്. സംഘ്പരിവാര്‍ സംഘടനയായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജ്നയുടെ മേധാവിയായിരുന്ന റാവുവിനെ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ ആര്‍.എസ്.എസ് പ്രത്യേക താല്‍പര്യമെടുത്താണ് ഐ.സി.എച്ച്.ആര്‍ അധ്യക്ഷപദത്തിലത്തെിച്ചത്.
വര്‍ഗീയ- രാഷ്ട്രീയ പ്രേരിതമാണെന്നും ചരിത്രം തിരുത്തിയെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണെന്നും ആരോപിച്ച് നിരവധി ചരിത്ര-സാംസ്കാരിക പ്രവര്‍ത്തകര്‍ അന്നുതന്നെ നിയമനത്തിനെതിരെ രംഗത്തു വന്നിരുന്നു.
എന്നാല്‍, റാവുവിന്‍െറ ശേഷിയിലും പ്രതിഭയിലും സംശയമില്ളെന്നും സങ്കുചിത താല്‍പര്യക്കാരാണ് എതിര്‍പ്പിനു പിന്നിലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
അസഹിഷ്ണുതക്കെതിരെ പ്രസ്താവനയിറക്കിയ ചരിത്രകാരന്മാരെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് ഗുണദോഷിച്ച് രംഗത്തുവന്ന് പത്തുദിവസം തികയവെയാണ് രാജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.