മുംബൈ: അസഹിഷ്ണുതയെ ചൊല്ലിയുള്ള ആശങ്കയും ബന്ധപ്പെട്ട പ്രതികരണങ്ങളും ബോളിവുഡിനെ രണ്ടു തട്ടിലാക്കി. മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ ഇന്ത്യ-പാക് ബന്ധത്തെ നടന്‍ നസീറുദ്ദീന്‍ ഷാ അനുകൂലിച്ചതോടെയാണ് ബോളിവുഡില്‍ ചേരിതിരിവ് പ്രകടമായത്. രാഷ്ട്രീയ, സിനിമാ മേഖലയിലുള്ളവര്‍ നസീറുദ്ദീന്‍ ഷാക്കെതിരെ തിരിഞ്ഞു. അനുപം ഖേര്‍, അശോക് പണ്ഡിറ്റ്, ഗായകന്‍ അഭിജിത് തുടങ്ങിയവര്‍ ഷായെ വിമര്‍ശിച്ച് രംഗത്തത്തെി. മുസ്ലിം ആയതിനാലാണ് താന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതെന്നായിരുന്നു നസീറുദ്ദീന്‍ ഷായുടെ മറുപടി. മുസ്ലിമാണെന്ന ബോധം ഇതുവരെ തനിക്കുണ്ടായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം തിരിച്ചുനല്‍കിയുള്ള എഴുത്തുകാരുടെ പ്രതിഷേധത്തില്‍ ബോളിവുഡും പങ്കുചേര്‍ന്നു. ഇവരെ നേരിട്ടതും അനുപം ഖേറായിരുന്നു. നിലവിലെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതെന്ന ബി.ജെ.പിയുടെ ഒൗദ്യോഗിക പ്രതികരണമാണ് അനുപം ഖേറില്‍നിന്നുണ്ടായത്. മാത്രമല്ല, അവാര്‍ഡ് തിരിച്ചുനല്‍കിയുള്ള പ്രതിഷേധത്തിനെതിരെ തന്നെ അനുകൂലിക്കുന്ന ബോളിവുഡിലെ പ്രമുഖരുമായി ഡല്‍ഹിയില്‍ റാലി നടത്തുകയും ചെയ്തു അനുപം ഖേര്‍.
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നും മതേതരവാദിയാകാതിരിക്കുക എന്നതാണ് ദേശസ്നേഹി ചെയ്യുന്ന വലിയകുറ്റമെന്നും പറഞ്ഞ് ഷാറൂഖ് ഖാനാണ് പിന്നീട് വിവാദത്തില്‍ ചാടിയത്. അന്ന് പക്ഷേ, അനുപം ഖേര്‍ ഷാറൂഖിനെ തള്ളിപ്പറഞ്ഞില്ല.തനിക്കു പറയാനുള്ളത് പറയാന്‍ ഷാറൂഖിനും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അനുപം ഖേറിന്‍െറ പ്രതികരണം. അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ളെന്നും പറഞ്ഞതിനപ്പുറം കൂട്ടിവായിക്കുകയായിരുന്നുവെന്നും ഷാറൂഖ് പിന്നീട് തിരുത്തി. ഈ വിവാദം കെട്ടടങ്ങും മുമ്പേയാണ് ആമിര്‍ ഖാന്‍െറ മനംതുറക്കല്‍. ഒരു വിഭാഗത്തിനിടയില്‍ ഭയം വളര്‍ന്നുവരുകയാണെന്നും രാജ്യം വിടേണ്ടിവരുമോ എന്ന് ഭാര്യ കിരണ്‍പോലും ചോദിച്ചെന്നുമായിരുന്നു ആമിറിന്‍െറ പ്രസ്താവന. അനുപം ഖേര്‍തന്നെയാണ് ആമിറിനെതിരെ ബോളിവുഡില്‍നിന്ന് ആദ്യം പ്രതികരിച്ചത്.
ആമിര്‍ ഖാന് പിന്തുണയുമായി മദ്രാസ് ഹൈകോടതി ജഡ്ജി
മധുര: ഭാര്യയും താനുമായി നടത്തിയ സംഭാഷണം നടന്‍ ആമിര്‍ ഖാന്‍ ജനങ്ങളുമായി പങ്കുവെച്ചതില്‍ തെറ്റായി ഒന്നുമില്ളെന്ന് മദ്രാസ് ഹൈകോടതി ജഡ്ജി ഡി. ഹരിപരന്തമന്‍. അസഹിഷ്ണുത വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പോയാലോ എന്ന ആശയം ഭാര്യ മുന്നോട്ടു വെച്ചത് തന്നിലുണ്ടാക്കിയ ഞെട്ടലും അതിശയവുമാണ് ആമിര്‍ ഖാന്‍ വ്യക്തമാക്കിയത്. അസഹിഷ്ണുതയും ആവിഷ്കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ അഡ്വക്കറ്റ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണാധിപന്മാര്‍ മതത്തില്‍നിന്ന് നിശ്ചിത അകലം പാലിക്കാതിരിക്കുമ്പോഴാണ് അസഹിഷ്ണുത വളരുന്നതെന്ന് ഹരിപരന്തമന്‍ പറഞ്ഞു. ബീഫ് കഴിച്ചെന്ന സംശയത്തിന്‍െറ പേരില്‍ ഒരാളെ തല്ലിക്കൊന്നതുള്‍പ്പെടെ സംഭവങ്ങള്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് തെളിയിക്കുന്നത്.
ഗോവധ നിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 48ന്‍െറ അവസാന വരി ഭേദഗതി ചെയ്യണം. അവകാശങ്ങള്‍ കോടതികളിലുടെ മാത്രം തിരിച്ചു പിടിക്കാനാവില്ല. അടിച്ചമര്‍ത്തപ്പെടുന്നവര്‍ തന്നെ അവകാശങ്ങള്‍ക്കായി രംഗത്തു വരണം. മദ്രാസ് ഹൈകോടതിയുടെ 153 വര്‍ഷത്തെ ചരിത്രത്തില്‍ കേവലം ഒമ്പത് പട്ടിക ജാതിക്കാര്‍ മാത്രമാണ് ജഡ്ജിമാരായിട്ടുള്ളതെന്നും ആറുപേര്‍ മാത്രമാണ് സ്വാതന്ത്ര്യാനന്തരം സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കര്‍ക്ക് പ്രശംസ; ആമിര്‍ ഖാന് ‘തൊഴി’
ന്യൂഡല്‍ഹി: ലോക്സഭയില്‍ ഭരണഘടനാ ശില്‍പി അംബേദ്കറെ വാഴ്ത്തുന്നതിനിടെ ബോളിവുഡ് താരം ആമിര്‍ ഖാന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ വക പരോക്ഷമായി തൊഴി. രാഷ്ട്രീയ, സാമൂഹിക നിലപാടുകളുടെ പേരില്‍ നിരന്തരം വിമര്‍ശവും ആക്ഷേപവും ഏറ്റുവാങ്ങിയപ്പോള്‍പോലും അംബേദ്കര്‍ രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ളെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
അസഹിഷ്ണുതാ വിവാദത്തില്‍ ഇടപെട്ട് ആമിര്‍ ഖാന്‍ നടത്തിയ പ്രസ്താവനക്കുനേരെയായിരുന്നു രാജ്നാഥിന്‍െറ സൂചന. ഇക്കാര്യം തിരിച്ചറിഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ മന്ത്രിക്ക് മറുപടി നല്‍കുകയും ചെയ്തു.
അംബേദ്കര്‍ പരമപ്രധാനമെന്ന് കണ്ട് കാത്തുവെച്ച സഹിഷ്ണുത ഇപ്പോള്‍ ഭരിക്കുന്നവര്‍ തകര്‍ക്കുകയാണെന്ന കാര്യമാണ് ആമിര്‍ ഖാന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണ്, സഹോദരങ്ങളാണ് എന്ന വിശ്വാസമാണ് തങ്ങളെ നയിക്കുന്നതെന്നായിരുന്നു രാജ്നാഥിന്‍െറ മറുപടി. ആരുടെയും അവകാശം ഹനിച്ചിട്ടില്ല. മുസ്ലിംകളിലെ 72 വിഭാഗങ്ങളും ശാന്തമായി കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.