കെട്ടിപ്പിടിച്ചത് ലാലുവിനെ, അഴിമതിയെയല്ല- കെജ്രിവാള്‍

ന്യൂഡല്‍ഹി: ‘ഞാന്‍ കെട്ടിപ്പിടിച്ചത് ലാലുവിനെയാണ്, അല്ലാതെ അയാളുടെ അഴിമതിയെയല്ല’ -ബിഹാറില്‍ നിതീഷ്കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ലാലു പ്രസാദ് യാദവിനെ ആശ്ളേഷിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചതിങ്ങനെയാണ്.

ചടങ്ങ് നടക്കുമ്പോള്‍ ലാലു പ്രസാദ് യാദവ് വേദിയിലുണ്ടായിരുന്നെന്നും അദ്ദേഹം ഹസ്തദാനം നല്‍കിയശേഷം കെട്ടിപ്പിടിക്കുകയായിരുന്നെന്നും കെജ്രിവാള്‍ പറഞ്ഞു. ബി.ജെ.പിക്കെതിരെയാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ അണിനിരന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷ് നല്ല വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണച്ചത്.
അതിനര്‍ഥം ലാലു പ്രസാദ് യാദവുമായി തങ്ങള്‍ സഖ്യമുണ്ടാക്കിയെന്നല്ളെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ലാലുവിന്‍െറ അഴിമതിക്ക് തങ്ങള്‍ എന്നും എതിരാണ്. മക്കള്‍രാഷ്ട്രീയത്തിനും എതിരാണെന്നും ലാലുവിന്‍െറ രണ്ട് മക്കളെ മന്ത്രിയാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

അഴിമതിയുടെ നിഴല്‍ പതിഞ്ഞ ഒരാളെ കെട്ടിപ്പുണരുന്നതുപോലും ചോദ്യംചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. മറ്റുള്ളവര്‍ ലാലുവിനെ പുണര്‍ന്നതില്‍ ആര്‍ക്കും പരാതിയില്ല. ജനങ്ങള്‍ ഞങ്ങളില്‍ പുലര്‍ത്തുന്ന പ്രതീക്ഷയാണ് അതിന് കാരണമെന്നും അത് പാലിക്കാന്‍ ആം ആദ്മിക്ക് ബാധ്യതയുണ്ടെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കെജ്രിവാള്‍ അഴിമതിക്കാരനായ ലാലുവിനെ കെട്ടിപ്പുണര്‍ന്നതിനെ വിമര്‍ശിച്ച മുന്‍ ആപ് നേതാവ് യോഗേന്ദ്ര യാദവിനെതിരായ മറുപടികൂടിയായിരുന്നു കെജ്രിവാളിന്‍െറ പ്രതികരണം. കോടികളുടെ അഴിമതി നടത്തിയിട്ടും വെറും 25 ലക്ഷത്തിന്‍െറ പിഴയും ഏതാനും വര്‍ഷത്തെ ജയില്‍ശിക്ഷയുമാണ് ലാലുവിന് വിധിച്ചതെന്ന് 2013ല്‍ കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു.


ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പല്ല –കെജ്രിവാള്‍
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയല്ല പാര്‍ട്ടിയുടെ അടുത്ത അജണ്ടയെന്ന് ആപ് അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അധികാരരാഷ്ട്രീയത്തിനുവേണ്ടിയല്ല പാര്‍ട്ടി നിലകൊള്ളുന്നതെന്നും പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായ കഠിനാധ്വാനം തുടരേണ്ടതുണ്ടെന്നും ഡല്‍ഹിയില്‍ നടന്ന ആം ആദ്മി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വിജയം അദ്ഭുതകരമായിരുന്നു. ഇതിനു സമാനമായ അവസരമാണ് പഞ്ചാബിലുള്ളത്. പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം അഴിമതിയെ ഇല്ലാതാക്കലാണ് എന്നാവര്‍ത്തിച്ച കെജ്രിവാള്‍ ജന്‍ലോക്പാലും സ്വരാജും സാധ്യമാക്കുമെന്നും പ്രഖ്യാപിച്ചു.  മന്ത്രിമാരുടെ അഴിമതി സര്‍ക്കാറുകള്‍ എങ്ങനെ മൂടിവെക്കുന്നുവെന്ന് നാം കാണുന്നതാണ്. എന്നാല്‍, അഴിമതി കാണിച്ച മന്ത്രിയെ പുറത്താക്കിയ മന്ത്രിസഭയാണ് തന്‍േറത്. ശീതകാലസമ്മേളനത്തില്‍തന്നെ ബില്‍ പാസാക്കും. വിജിലന്‍സും വിവരാവകാശരേഖയും ഒഴിവാക്കി പഴയ ബില്‍ തന്നെയാണ് നടപ്പില്‍വരുക. അവ രണ്ടും പ്രത്യേകമായി അവതരിപ്പിക്കും. ഫൈ്ളഓവറും മെട്രോയും സമയവും 100 കോടി രൂപയും ലാഭിച്ച് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞു. സേവനങ്ങള്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് പിഴ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ബില്ലും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. പാര്‍ട്ടിയുടെ കാര്യനിര്‍വഹണ സമിതിയായ ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് അന്യായമായി ഒഴിവാക്കിയെന്നാരോപിച്ച്  മുതിര്‍ന്ന നേതാക്കള്‍ യോഗവേദിക്കു പുറത്ത് പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍, മൂന്നുവര്‍ഷമായി പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തങ്ങളെല്ലാം ജീവിച്ചിരിക്കുന്നത് ദൈവത്തിന്‍െറ കൃപകൊണ്ടാണെന്നും കെജ്രിവാള്‍ പ്രതികരിച്ചു.
ശാന്തി ഭൂഷണെ യോഗത്തിനു ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. അന്യായമായി നാല്‍പതോളം അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തും നൂറോളം പേരെ ഒഴിവാക്കിയുമാണ് യോഗം നടത്തിയതെന്നും ഖാപ്പ് പഞ്ചായത്തിന്‍െറ മാതൃകയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും ആരോപിച്ച ശാന്തി ഭൂഷണ്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.