ഷീന ബോറ കേസ്: പീറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഷീനാ ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയായ പീറ്റര്‍ മുഖര്‍ജി, കേസിലെ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ ഇപ്പോഴത്തെ ഭര്‍ത്താവാണ്. കേസില്‍ സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെയാണ് പീറ്റര്‍ മുഖര്‍ജി അറസ്റ്റിലായിരിക്കുന്നത്. മുംബൈ മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ ഇതുവരെ പീറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ പ്രതിചേര്‍ത്തിരുന്നില്ല. എന്നാല്‍ ഷീനയെ കൊന്നതിനെ പറ്റി പീറ്ററിന് അറിയാമായിരുന്നു എന്ന് സി.ബി.ഐക്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പീറ്ററിനേയും മകന്‍ രാഹുലിനെയും ചോദ്യം ചെയ്യുന്നതിനായി ഉച്ചയ്ക്കു സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഷീനയുടെ കാമുകനായിരുന്നു രാഹുല്‍.

ഇന്ദ്രാണി മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഷീന ബോറയെ കൊലപ്പെടുത്തി മറവുചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ദ്രാണിയുടെ ആദ്യഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് 24കാരിയായ ഷീനയെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കണ്ടത്തെിയത്. 1000 പേജുള്ള കുറ്റപത്രത്തില്‍ 150 സാക്ഷികളെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. 200 രേഖകളും സി.ബി.ഐ സമര്‍പ്പിച്ചു. കേസില്‍ ഇന്ദ്രാണി മുഖര്‍ജി ആഗസ്റ്റ് മുതല്‍ ജയിലിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.