ബിഹാറില്‍ മഹാജയം

പട്ന: ദേശീയ രാഷ്ട്രീയത്തില്‍ പുതിയ തിരുത്തലുകള്‍ക്ക് വഴിമരുന്നിടുമെന്ന് രാജ്യം പ്രതീക്ഷിച്ച ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് മഹാസഖ്യം അധികാരത്തില്‍. 243 അംഗ നിയമസഭയില്‍ ആര്‍.ജെ.ഡി-ജെ.ഡി.യു-കോണ്‍ഗ്രസ് മഹാസഖ്യം 178 സീറ്റുകള്‍ നേടി.  80 സീറ്റുകള്‍ നേടി
ലാലു പ്രസാദ് യാദവിന്‍െറ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നിധീഷ് കുമാറിന്‍െറ ജെ.ഡി.യുവിന് 71 സീറ്റുകള്‍  ലഭിച്ചു. 27 സീറ്റുകള്‍ നേടി കോണ്‍ഗ്രസും നില മെച്ചപ്പെടുത്തി. എന്നാല്‍, മഹാസഖ്യം വിട്ട മുലായം സിങ് യാദവിനും പപ്പു യാദവിനും തിരിച്ചടിയേറ്റു. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് നിതീഷ് കുമാര്‍ തന്നെയായിരിക്കും ബിഹാര്‍ മുഖ്യമന്ത്രി.

നഗരങ്ങളിലേതിനേക്കാള്‍ ഗ്രാമീണ ജനതയുടെ വോട്ടാണ് മഹാസഖ്യത്തെ ഉജ്ജ്വല വിജയത്തിലേക്കത്തെിച്ചത്. നഗരങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങിയ ആദ്യഘട്ടത്തില്‍ ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, വോട്ടെണ്ണല്‍ ഒന്നാംഘട്ടം പിന്നിടുംമുമ്പെ ഇരു വിഭാഗവും ഒപ്പത്തിനൊപ്പമായി. പിന്നീട് എന്‍.ഡി.എയെ പിന്നിലാക്കി മഹാസഖ്യം തുടങ്ങിയ കുതിപ്പ് അവസാനഘട്ടം വരെ തുടര്‍ന്നു.

യാദവ വോട്ടുകള്‍ക്കു പുറമെ ദലിത്-മഹാദലിത്-ന്യൂനപക്ഷ വോട്ടുകള്‍ ആണ് സഖ്യത്തെ തുണച്ചത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്കുണ്ടായ അരക്ഷിതാവസ്ഥ വോട്ടുബാങ്കായി വലിയൊരളവോളം മഹാസഖ്യത്തിന്‍റെ പെട്ടിയില്‍ വീഴൂകയായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേതിനു സമാനമായ തോല്‍വിയാണ് എന്‍.ഡി.എ സഖ്യം ബിഹാറിലും ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും സജീവമായി രംഗത്തിറങ്ങിയ സംസ്ഥാന തെരഞ്ഞെടുപ്പിന്‍റെ  ഈ ഫലം ബി.ജെ.പിയെ പോലെ മോദിയുടെ പ്രതിഛായക്കും കനത്ത പ്രഹരമാണ് ഏല്‍പിച്ചത്.  അതിലുപരി മോദി-അമിത് ഷാമാരുടെ അപ്രമാദിത്വത്തിന് വിള്ളലുണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഭൂരിഭാഗവും മഹാസഖ്യത്തിന് അനുകൂലമായിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ച ടുഡെയ്സ് ചാണക്യ ഇത്തവണയും ബി.ജെ.പിക്കനുകൂലമായിരുന്നു. ബിഹാറില്‍ ബി.ജെ.പി 155ഉം മഹാസഖ്യം 83 ഉം നേടുമെന്നായിരുന്നു ടുഡെയ്സ് ചാണക്യയുടെ പ്രവചനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.