ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്സന്‍ ആകാനുള്ള ആഗ്രഹം പരസ്യമാക്കി സുപ്രീംകോടതി ചീഫ് ജസറ്റിസ് എച്ച്.എല്‍. ദത്തു ബുധനാഴ്ച പരമോന്നത കോടതിയുടെ പടിയിറങ്ങി. വിരമിച്ചയുടന്‍ സര്‍ക്കാര്‍പദവികള്‍ സ്വീകരിക്കരുതെന്ന മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നിലപാടിന് വിപരീതമായാണ് ദത്തു തന്‍െറ ആഗ്രഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.
തനിക്ക് മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്സന്‍ പദവി ലഭിക്കുകയാണെങ്കില്‍ അതുനല്ല കാര്യമാണെന്ന് ദത്തു പറഞ്ഞു. തനിക്ക് ആ പദവി കിട്ടുന്നില്ളെങ്കില്‍ അതും നല്ലകാര്യം. ആരെയാണ് ചെയര്‍പേഴ്സനായി നിയമിക്കുക എന്നെനിക്കറിയില്ല. എല്ലാം ദൈവത്തിന്‍െറ കൃപകൊണ്ടാണല്ളോ സംഭവിക്കുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും ദത്തു കൂട്ടിച്ചേര്‍ത്തു.
2014 സെപ്റ്റംബറില്‍ ആര്‍.എം. ലോധ വിരമിച്ചതിനെ തുടര്‍ന്നാണ് എച്ച്.എല്‍. ദത്തു ജസ്റ്റിസാകുന്നത്. സര്‍ക്കാര്‍ വെച്ചുനീട്ടുന്ന പദവികള്‍ സ്വീകരിക്കില്ളെന്നായിരുന്നു ജസ്റ്റിസ് ലോധ അന്ന് പ്രഖ്യാപിച്ചത്.
ലോധക്ക് മുമ്പെ ചീഫ് ജസ്റ്റിസായിരുന്ന കേരളാ ഗവര്‍ണര്‍ പി. സദാശിവം ഇതേ സ്ഥാനത്തിനുവേണ്ടി നേരത്തേ നീക്കം നടത്തിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചാണ് ഇരുവരും വിരമിച്ചതും. എച്ച്.എല്‍. ദത്തുവിനെതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പുതിയ ചീഫ് ജസ്റ്റിസായി ടി.എസ്. താക്കൂര്‍ നാളെ ചുമതലയേല്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.