ബാബരി മസ്ജിദ് കേസിന്‍റെ നാൾവഴികൾ

ന്യൂഡൽഹി: 25 വർഷമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകളുടെ കാര്യത്തിൽ സുപ്രധാന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്നതായിരുന്നു കോടതി വിധി. വലിയ ചർച്ചകൾക്കും വാർത്തകൾക്കും വഴിവെച്ച കേസിന്‍റെ നാൾവഴികളിലൂടെ...

10-11 നൂറ്റാണ്ടിൽ രാമന്‍റെ ജന്മസ്ഥലമായ അയോധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നതായി ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു.
1194 എ.ഡിയിൽ തുർക്കി സുൽത്താന്മാർ അയോധ്യയിലെ രാംകോട്ടിൽ ഒരു കുന്ന് കണ്ടിരുന്നതായി മുസ് ലിം മതവിഭാഗങ്ങൾ അവകാശപ്പെട്ടു.
1528 എ.ഡി: ആദ്യ മുഗൾ ചക്രവർത്തി ബാബറിന്‍റെ ജനറൽ മിർ ബാഖി, മൂസ അഷിഖാൻ എന്നയാളുടെ ഉപദേശത്തെ തുടർന്ന് രാംകോട്ടിൽ മസ്ജിദ് പണികഴിപ്പിച്ചു. ബഹുമാനാർഥം മസ്ജിദിന് ബാബറിന്‍റെ പേരും നൽകി.
1853: മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകർത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിർമോഹി അഖാര രംഗത്തെത്തി.
1885 ജനുവരി 19: ഹിന്ദു മഹന്തായ രഘുബിർ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷൻ മുമ്പാകെ ആദ്യ കേസ് ഫയൽ ചെയ്തു. രാമന്‍റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽകുന്നതെന്നും അതിനാൽ അവിടെ ക്ഷേത്രം പണിയാൻ ഉത്തരവിടണമെന്നും ഹരജിയിലെ ആയിരുന്നു ആവശ്യം.
1949 ഡിസംബർ 22: ബാബരി മസ്ജിദിനുള്ളിൽ രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങൾ കാണപ്പെട്ടു. തുടർന്ന് ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോർഡ് രംഗത്തെത്തി. ഹൈന്ദവ പാർട്ടികൾ എതിർ ഹരജി നൽകി. ഈ സാഹചര്യത്തിൽ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തെ തർക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സർക്കാർ ഉത്തരവിറക്കി.
1984: ധരം സൻസദിൽ (മതപാർലമെന്‍റ്) രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടു.
1984 ഫെബ്രുവരി 11: രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത്, തർക്കഭൂമിയിൽ പ്രാർഥന നടത്താൻ ഫൈസാബാദ് ജില്ലാ കോടതി അനുമതി നൽകി.
1989 നവംബർ 9: വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്ര നിർമാണത്തിനുള്ള ആദ്യ ശിലാന്യാസം നടത്തി.
1990 ഡിസംബർ 23: അയോധ്യയിൽ ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സർക്കാറിന് തെളിവ് കൈമാറി.
1992 ഡിസംബർ 6: ആർ.എസ്.എസ്, വി.എച്ച്.പി, ബദരംഗ് ദൾ, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കർസേവകർ ബാബരി മസ്ജിദ് തകർത്ത് തർക്ക ഭൂമിയിൽ താൽകാലിക ക്ഷേത്രം നിർമിച്ചു. തുടർന്ന് രാജ്യത്താകമാനം കലാപം പൊട്ടിപ്പുറപ്പെട്ടു.
1992 ഡിസംബർ 16: മസ്ജിദ് തകർക്കത്ത സംഭവം അന്വേഷിക്കാൻ എം.എസ് ലിബർഹാന്‍റെ നേതൃത്വത്തിൽ ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ ചുമതലപ്പെടുത്തി.
2009 ജൂൺ 30: ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അടക്കം 68 പേർ സംഭവത്തിൽ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോർട്ട് ലിബർഹാൻ കമീഷൻ കേന്ദ്രസർക്കാറിന് സമർപ്പിച്ചു.
2010 ജൂലൈ 26: അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയിൽമേലുള്ള നടപടി റദ്ദാക്കി.
2010 സെപ്റ്റംബർ 23: ഹൈകോടതി വിധി നടപ്പാക്കുന്നത് സുപ്രീംകോടതി ഒരാഴ്ച നീട്ടിവെച്ചു.
2010 സെപ്റ്റംബർ 30: അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തർക്കഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗം ഹിന്ദു സംഘടനകൾക്കും ഒരു ഭാഗം വഖഫ് ബോർഡിനും നൽകാൻ നിർദേശിച്ചു.
2010 ഡിസംബർ: ഹൈകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോർഡും സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസത്തിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല ഹൈകോടതി വിധിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.
2011 മെയ്: തർക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു.
2017 മാർച്ച് 6: സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനി അടക്കമുള്ളവർക്ക് മേൽ ചുമത്തിയ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2017 മാർച്ച് 21: മസ്ജിദ്-മന്ദിർ തർക്കം കോടതിക്ക് പുറത്ത് ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അഭിപ്രായപ്പെട്ടു.
2017 മാർച്ച് 31: അയോധ്യ തർക്കം വേഗത്തിൽ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി നൽകിയ ഹരജി സുപ്രീംകോടതി തള്ളി.
2017 ഏപ്രിൽ 19: മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകൾ ലക്നോ കോടതിയിൽ ഒരുമിച്ച് പരിഗണിക്കണം. രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - 1992 Babri Masjid Case timeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.