ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ടൺസ് നദി കവിഞ്ഞൊഴുകിയുണ്ടായ പ്രളയത്തിൽ 18 പേരെ കാണാതായി. 20 വീടുകൾ തക ർന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ടൺസ് നദി കരകവിഞ്ഞൊഴുകുകയാണ്. അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനവും പുനരധിവാസവും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന എന്നിവരെ പ്രളയമേഖലയിലേക്ക് അയച്ചിട്ടുണ്ട്.
കനത്ത മഴ സംസ്ഥാനത്തെ ഗതാഗതം താളംതെറ്റിച്ചിരിക്കുകയാണ്. പ്രധാന പാതയായ ഗംഗോത്രി ഹൈവേ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു. മഴയെ തുടർന്ന് വെള്ളംകയറിയ ഇടങ്ങളിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
ഉത്തരകാശിയെ കൂടാതെ ചമോലി, പിത്തോർഖണ്ഡ്, ഡെറാഡൂൺ, പവൂരി, നൈനിറ്റാൾ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
2013ൽ ഉത്തരാഖണ്ഡിനെ തകർത്ത വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. 900 പേർ മരിച്ചതായാണ് സർക്കാറിന്‍റെ കണക്ക്. എന്നാൽ, 5700 പേരെ കാണാതായിട്ടുണ്ട്. 5000 റോഡുകളും 200 പാലങ്ങളും നൂറുകണക്കിന് കെട്ടിടങ്ങളും അന്ന് തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.