ആക്ടിവിസ്റ്റ് ഗുർജീത് സിങ് ഖൽസയെ പ്രത്യേക ക്രെയിൻ ലിഫ്റ്റിന്റെ സഹായത്തോടെ ടവറിൽനിന്ന് ഇറക്കാൻ ശ്രമിക്കുന്നു
പട്യാല: പഞ്ചാബിൽ മതനിന്ദ സംഭവങ്ങൾക്കെതിരെ കർശന നിയമം ആവശ്യപ്പെട്ട് 560 ദിവസമായി നാനൂറടി ഉയരമുള്ള ടവറിൽ സമരം ചെയ്ത ആക്ടിവിസ്റ്റ് ഗുർജീത് സിങ് ഖൽസയെ ഒടുവിൽ പണിപ്പെട്ട് താഴെയിറക്കി. ഗുരു ഗ്രന്ഥ് സാഹിബിനെ നിന്ദിച്ചതിന് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് 2024 ഒക്ടോബർ 12നാണ് പട്യാലക്കടുത്തുള്ള സമാനയിലെ ബി.എസ്.എൻ.എൽ ടവറിനു മുകളിൽ ഖൽസ കയറിപ്പറ്റിയത്. അന്നുമുതൽ ആരംഭിച്ച നാടകീയ പ്രതിഷേധത്തിന് ഇതോടെ അറുതിയായി.
പട്യാല ജില്ലയിലെ ഖേരി നാഗായാൻ ഗ്രാമത്തിൽനിന്നുള്ള ആക്ടിവിസ്റ്റ് ആണ് 43കാരനായ ഗുർജീത് ഖൽസ. പഞ്ചാബ് സർക്കാർ അടുത്തിടെ ‘ജാഗത് ജോത് ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് സത്കർ (ഭേദഗതി) നിയമം 2026’ പാസാക്കിയതിനെ തുടർന്ന് ആക്ടിവിസ്റ്റ് തന്റെ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗുരു ഗ്രന്ഥ് സാഹിബിനെതിരെയുള്ള ഏതൊരു നിന്ദക്കും ജീവപര്യന്തം തടവും 25 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷ മുന്നോട്ടുവെക്കുന്നതാണ് നിയമം. ‘ഞങ്ങൾ വിജയിച്ചുവെന്ന്’ നിലത്തേക്ക് കാലെടുത്തുവെച്ചുകൊണ്ട് ഖൽസ പറഞ്ഞു. നിയമം നടപ്പാക്കിയതിന് മുഖ്യമന്ത്രി ഭഗവന്ത് മാൻ, നിയമസഭാ സ്പീക്കർ കുൽത്താർ സിങ് സന്ധ്വാൻ എന്നിവരോടും തന്നെ സുരക്ഷിതമായി താഴെയിറക്കിയതിന് പ്രാദേശിക ഭരണകൂടത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
പ്രത്യേക ക്രെയിൻ ലിഫ്റ്റിന്റെ സഹായത്തോടെ ഫയർമാൻമാർ, പൊലീസ്, സിവിൽ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് അദ്ദേഹത്തെ താഴെയിറക്കിയതെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു. ചങ്ങലകളും സുരക്ഷാ ബെൽറ്റും ടേൺ ടേബ്ൾ ഗോവണിയും ഉപയോഗിച്ച് താഴെ ഇറക്കിയശേഷം ഖൽസയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഠിനമായ ശൈത്യകാലത്തും ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും ടവറിന് മുകളിൽ ഖൽസ ചെലവഴിച്ചു. പോളിത്തീൻ ബാഗ് ഉപയോഗിച്ച് ഒരു താൽക്കാലിക ടാർപോളിൻ ഷെൽട്ടർ കെട്ടിയിരുന്നു. കയറുകൾ വഴിയാണ് അദ്ദേഹത്തിന് അവശ്യസാധനങ്ങൾ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.