ന്യൂഡൽഹി: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് 14കാരനെ കൊന്ന് അഴുക്കുചാലിൽ തള്ളി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. പ്രതികളായ നാലു യുവാക്കളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിനാണ് കൊന്നതെന്ന് പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചു.
ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ മകൻ മൻജീതിനെ കാണാനില്ലെന്ന് പ്രദേശത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണത്തിനിടയിലാണ് അഴുക്കുചാലിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് മാതാപിതാക്കളെത്തി കാണാനില്ലായിരുന്ന തങ്ങളുടെ മകന്‍റെ മൃതദേഹമാണിതെന്ന് തിരിച്ചറിയുകയായിരുന്നു.
പ്രദേശവാസികൾ തന്നെയായ ഹർഷിത് (21), വിക്രം (19), വിപിൻ (20), പങ്കജ് (19) എന്നിവരാണ് പ്രതികൾ. ഇതിൽ സഹോദരങ്ങളായ ഹർഷിതും വിക്രമും നടത്തുന്ന തുണിക്കടയിൽനിന്നും മൻജീത് സാധനങ്ങളും പണവും കടം വാങ്ങിയിരുന്നു. ആകെ 18,000 രൂപ ഇത്തരത്തിൽ തിരികെ നൽകാനുണ്ടായിരുന്നു.
പണം തിരികെ ചോദിക്കുമ്പോഴെല്ലാം മൻജീത് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് സഹോദരങ്ങളും സുഹൃത്തുക്കളും ചേർന്ന് മൻജീതിനെ വകവരുത്താൻ പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.