ലഖ്‌നൗ: ഉത്തർപ്രദേശിലുടനീളം ഇന്നലെയുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും മരണം 100 ആയി . സംസ്ഥാനത്തുടനീളം മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീഴുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിക്കുകയും 24 മണിക്കൂറിനുള്ളിൽ സാമ്പത്തിക സഹായം വിതരണം ചെയ്യാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
21 പേർ മരിച്ച പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപൂരിൽ 10 പേരും മരിച്ചു. ഉന്നാവോ, ബദായൂൺ എന്നിവിടങ്ങളിൽ ആറുപേർ വീതവും പ്രതാപ്ഗഡ്, ബറേലി എന്നിവിടങ്ങളിൽ നാലുപേർ വീതവും സീതാപൂർ, റായ്ബറേലി, ചന്ദൗലി എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മരണപ്പെട്ടു. കാൺപൂർ ദേഹത്, ഹർദോയ്, സംഭാൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് മരണം വീതവും കൗശാമ്പി, ഷാജഹാൻപൂർ, സോൻഭദ്ര, ലഖിംപൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംസ്ഥാനത്ത് വിവിധിടങ്ങളിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം ഉണ്ടായത്. ഭദോഹിയിലെ രാംപൂരിൽ പോണ്ടൂൺ പാലം തകർന്ന് നിരവധി പേർ ഗംഗാ നദിയിൽ വീണതായി റിപ്പോർട്ടുകളുണ്ട്. മിർസാപൂരിലെ ഗൗര പ്രമാൻപൂരിലും സമാനമായ രീതിയിൽ പാലം തകർന്ന് 20 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഡിവിഷണൽ കമ്മീഷണർമാരും ജില്ലാ മജിസ്‌ട്രേറ്റുമാരും സംവേദനക്ഷമതയോടെ പ്രവർത്തിക്കണമെന്നും 24 മണിക്കൂറിനുള്ളിൽ ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.