ക്വിഡിന്‍െറ കുട്ടികള്‍

പുലിയും പൂച്ചയുംപോലെയുള്ള ബന്ധമാണ് റെനോ ഡസ്റ്ററും ക്വിഡും തമ്മില്‍. രൂപവും പ്രവൃത്തിയുമൊക്കെ ഏതാണ്ട് ഒരുപോലെ. വലുപ്പവും ശേഷിയും കുറച്ചു കുറയുമെന്നുമാത്രം. പക്ഷേ വീറും വാശിയും രണ്ടിനും ഒരുപോലെയാണ്. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള ക്വിഡിന്‍െറ വിജയത്തിന് പിന്നാലെ രണ്ട് ക്വിഡുകളെക്കൂടി ഇറക്കാനുള്ള പരിപാടിയിലാണ് റെനോ. ക്വിഡ് റേസര്‍ ക്വിഡ് കൈ്ളംബര്‍ എന്നിങ്ങനെയാണ് പുതിയ അവതാരങ്ങളുടെ പേര്. ഓടിച്ചാടിനടക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയാണ് റേസറിനെ ഒരുക്കുന്നത്. റോഡില്ലാത്തിടത്തും വണ്ടിയോടിക്കണമെന്ന വാശിപിടിക്കുന്നവര്‍ക്കായാണ് കൈ്ളംബറിന്‍െറ സൃഷ്ടി.  

660 കിലോ ഭാരമുള്ള കാറില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഒഴിച്ചാല്‍ 25.17 കിലോമീറ്റര്‍ ഓടും. 793 സി.സി, മൂന്നു സിലിണ്ടര്‍ എന്‍ജിന്‍ 5678 ആര്‍.പി.എമ്മില്‍ 54 ബി.എച്ച്.പി കരുത്തും 4386 ആര്‍.പി.എമ്മില്‍ 72 എന്‍.എം ടോര്‍ക്കും നല്‍കും. 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിര്‍മിച്ചതാണെന്ന് കമ്പനി പറയുന്നു. പരുക്കന്‍ ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും ക്രീസ് ലൈനും ക്വിഡിന് വല്ലാത്തൊരു രൂപംനല്‍കുന്നുണ്ട്. ബ്ളാക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്‍െറ രൂപകല്‍പനയും മുന്നിലെ എയര്‍ഡാമും ഹാച്ബാക് കാറിനെക്കാള്‍ എസ്.യു.വിയുടെ ലുക്കാണ് നല്‍കുന്നത്. ഇതിനൊപ്പം ചില കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാല്‍ എളുപ്പത്തില്‍ ഒരു ഓഫ് റോഡറിനെ സൃഷ്ടിക്കാം. മൈക്രോ ഓഫ്റോഡറുകളുടെ വിഭാഗത്തില്‍ ഇപ്പോള്‍ വണ്ടിയൊന്നുമില്ലാത്തത് ക്വിഡിന് സഹായകവുമാണ്. ഓട്ടമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടി ഘടിപ്പിച്ചാല്‍ കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയും റെനോക്കുണ്ട്. വില അഞ്ച് ലക്ഷത്തെ ചുറ്റിപ്പറ്റിയായിരിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.