ജാടയില്ലാതെ ജാസ് വരുന്നു

ലോകവാഹന വിപണിയുടെ നെറുകയില്‍ കയറാനുള്ള പുറപ്പാടിലാണ് ഇന്ത്യ. ഇനി കുറച്ച് ദൂരം കൂടിയേയുള്ളൂ. നാല് ചക്രവും ഒരു സ്റ്റിയറിങ്ങുമുള്ള എല്ലാ സാമഗ്രികളും വിറ്റുപോകുന്നയിടമാണ് നമ്മുടെ നാടെന്നാണ് വിദേശികളുടെ വിചാരം. അത് ഏതാണ്ട് ശരിയാണുതാനും. പക്ഷേ, ഹോണ്ട ജാസ് മാത്രം ഇത് സമ്മതിക്കില്ല. നല്ലതൊന്നും ഈ നാട്ടുകാര്‍ക്ക് പറഞ്ഞിട്ടില്ളെന്ന നിലപാടിലാണ് അവര്‍. 2009ലാണ് ഹോണ്ട ജാസ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഏറ്റവും വിലയേറിയ ചെറിയ കാറെന്ന വിശേഷണം അപ്പോള്‍തന്നെ ചാര്‍ത്തിക്കിട്ടി. 7.12 മുതല്‍ 7.56 ലക്ഷം രൂപ വരെയായിരുന്നു അന്ന് വില. 2011ല്‍ ഈ ജാസിന്‍െറ പരിഷ്കരിച്ച മോഡല്‍ ഹോണ്ട കൊണ്ടുവന്നു. 5.50 മുതല്‍ 6.06 ലക്ഷം രൂപ വിലയുമിട്ടു. ജാസ്, ജാസ് മോഡ്, ജാസ് ആക്ടിവ എന്നിങ്ങനെ മൂന്ന് മോഡലുകള്‍ ഇറക്കി. മികച്ച സാങ്കേതിക വിദ്യയും സുരക്ഷയുമുള്ള ഗ്ളാമര്‍ കാറായിരുന്നുവെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

പിന്നെ ജാസ് വില്‍പന എന്ന ഏര്‍പ്പാട് ഹോണ്ട നിര്‍ത്തി. 2015ല്‍ ഈ പൂതി വീണ്ടും ഹോണ്ടയെ പിടികൂടി. അഞ്ച് ലക്ഷം രൂപക്ക് ജാസ് വില്‍പനക്ക് വെച്ചാല്‍ ജനം വാങ്ങുമോ എന്നതാണ് പുതിയ പരീക്ഷണം. പ്രാദേശികമായി നിര്‍മിച്ച ഘടകങ്ങള്‍ കുത്തിനിറച്ച് വിലകുറക്കാനാണ് ശ്രമം. രാജസ്ഥാനിലെ തപുകരയിലോ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍നിന്നോ ഉല്‍പാദനം നടത്തും. ബ്രിയോയിലും അമെയ്സിലുമുള്ള 1.2 ലീറ്റര്‍, ഐ-വി ടെക് എന്‍ജിനും 1.5 ലീറ്റര്‍, ഐ ഡിടെക്, എര്‍ത്ത് ഡ്രീംസ് ടര്‍ബോ ഡീസല്‍ എന്‍ജിനും പ്രതീക്ഷിക്കാം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും. പെട്രോള്‍ ജാസിനൊപ്പം കണ്ടിന്യുവസ്ലി വേരിയബ്ള്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിറ്റിയിലെ പോലെ ജാസ് ഓട്ടോമാറ്റിക്കിന്‍െറ സ്റ്റിയറിങ്ങിലും പാഡില്‍ ഷിഫ്റ്റര്‍ ഉണ്ടാകുമെന്നാണ് സൂചന. തായ്ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പാഡില്‍ ഷിഫ്റ്റുകളായിരിക്കും ഉപയോഗിക്കുക. പാഡില്‍ ഷിഫ്റ്റര്‍ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ ഹാച്ച്ബാക്കാവും ജാസ്. മാര്‍ച്ച് മുതല്‍ റോഡില്‍ പ്രതീക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.