ചൈനയില്‍ നിന്നൊരു വമ്പന്‍

ചീപ്പായ ചോപ്പറുകള്‍ ഒരുപാടെണ്ണം കിട്ടുന്നയിടമാണ് ചൈന. ഇവിടെ നിന്ന് റോക്ക് എന്നൊരു ബൈക്ക് പണ്ട് നമ്മുടെ നാട്ടില്‍ എത്തിയിരുന്നു. ഗ്ളോബല്‍ മോട്ടോഴ്സായിരുന്നു ഇവിടെ അതിന്‍െറ ഉടമസ്ഥര്‍. ഏകദേശം 30,000 രൂപയേ വിലയുണ്ടായിരുന്നുള്ളൂവെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല. ഇപ്പോള്‍ വീണ്ടും അവിടെ നിന്നൊരു കൂട്ടര്‍ ഇവിടേക്ക് വരികയാണ്. പേര് റീഗല്‍ റാപ്റ്റര്‍. ക്രൂസര്‍ ബൈക്ക് നിര്‍മാണത്തില്‍ കാല്‍ നൂറ്റാണ്ട് പരിചയമുള്ളവരാണ്. ഹൈദരാബാദ് ആസ്ഥാനമായ ഫാബുലസ് ആന്‍ഡ് ബിയോണ്ട് മോട്ടോഴ്സ് ഇന്ത്യ(ഫാബ് മോട്ടോഴ്സ്)യുമായി സഹകരിച്ചാണു റീഗല്‍ റാപ്റ്റര്‍ ഇന്ത്യയിലത്തെുന്നത്. കഴിഞ്ഞ ഒക്ടോബറിലാണു റീഗല്‍ റാപ്റ്റര്‍ മോട്ടോര്‍ സൈക്കിള്‍സും ഫാബ് മോട്ടോഴ്സുമായി കരാര്‍ ഒപ്പിട്ടത്.

ഷാങ്ഹായില്‍നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്തായിരിക്കും വില്‍പന. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് ആദ്യ ഷോറൂം. തെലങ്കാനയില്‍ 1,000 കോടി രൂപ ചെലവില്‍ പുതിയ നിര്‍മാണശാല സ്ഥാപിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ക്രൂസര്‍ 350, ബോബര്‍ 350, ഡേടോണ 350  എന്നീ മോഡലുകളാണ് അവര്‍ ആദ്യം കൊണ്ടുവരുന്നത്. സംഗതി ചൈനയാണെന്ന് കരുതി വില കുറച്ച് കാണേണ്ട. മൂന്ന് ലക്ഷം രൂപയാണ് വില. 320 സി.സി, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫോര്‍ സ്ട്രോക്, ഫ്യൂവല്‍ ഇന്‍ജക്ടഡ് എന്‍ജിനാണ് മൂന്ന് മോഡലിനുമുള്ളത്. 8500 ആര്‍.പി.എമ്മില്‍ 22.8 ബി.എച്ച്.പി കരുത്ത് നല്‍കും. അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്സ്. 130 കി.മീ ആണ് പരമാവധി വേഗം. നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, പാകിസ്താന്‍, യമന്‍, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഫാബ് മോട്ടോഴ്സ് റീഗല്‍ റാപ്റ്റര്‍ ബൈക്കുകള്‍ വില്‍ക്കും.

എന്‍ട്രി ലെവല്‍ മോഡലാണ് ക്രൂസര്‍ 350. നീളം കൂടിയ ടെലിസ്കോപിക് ഫോര്‍ക്കുകളും ഉയരമുള്ള ഹാന്‍ഡില്‍ ബാറും ചേര്‍ന്ന് ചോപ്പര്‍ രൂപം നല്‍കുന്നുണ്ട്. വില 2.96 ലക്ഷം രൂപ. ഒറ്റ സീറ്റും നിവര്‍ന്ന ഹാന്‍ഡില്‍ ബാറുമുള്ള ബോബറിനെ നേക്കഡ് ക്രൂസറായി കണക്കാക്കാം. നഗരയാത്രകള്‍ക്ക് അനുയോജ്യമായ ഇതിന്‍െറ വില ഏകദേശം 3.33 ലക്ഷം രൂപയായിരിക്കും. ക്രൂസര്‍ ബൈക്കുകളെപ്പോലെയാണ് ഡേടോണ 350 ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്‍സീറ്റും ബാക്ക് റെസ്റ്റും ഇതിനുണ്ട്. വില 3.22 ലക്ഷം രൂപ. നിലവില്‍ 39 രാജ്യങ്ങളില്‍ റീഗല്‍ റാപ്റ്ററിന്‍െറ ക്രൂസര്‍ ബൈക്കുകള്‍ കിട്ടുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2016 മാര്‍ച്ചിനകം 20,000 യൂനിറ്റിന്‍െറ കയറ്റുമതി ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.