യെസ്ഡികൾ പുനർജനിച്ചു, ഒന്നിനുപകരം മൂന്നായി; വില 1.98 ലക്ഷം മുതല്‍

നീണ്ട കാത്തിരിപ്പിനൊടുവിൽ യെസ്ഡി ബൈക്കുകൾ പുനരവതരിപ്പിച്ച് ക്ലാസിക് ലെജണ്ട്സ്. നേരത്തേ ജാവ ബൈക്കുകൾ വിപണിയിൽ എത്തിച്ച അതേ കമ്പനിയാണിത്. റോഡ്സ്റ്റർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്. റോഡ്സ്റ്ററിന് 1.98 ലക്ഷം മുതല്‍ 2.06 ലക്ഷം രൂപ വരെയും സ്ക്രാംബ്ലറിന് 2.05 ലക്ഷം മുതൽ 2.11 ലക്ഷം വരെയും അഡ്വഞ്ചറിന് 2.10 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയുമാണ് വില.


പുതിയ ബൈക്കുകളുടെ ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. നിലവിൽ കൊച്ചി, തൃശ്ശൂർ ഷോറൂമുകളിലാണ് ബൈക്കുകൾ ടെസ്റ്റ് ഡ്രൈവിനും പ്രദർശനത്തിനുമുള്ളത്. 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് മൂന്ന് ബൈക്കുകളിലും ഉള്ളത്. റോഡ്സ്റ്ററിലെ എൻജിന് 29.70 പിഎസ് കരുത്തും 29 എൻഎം ടോർക്കുമുണ്ട്. സ്ക്രാംബ്ലറിന് 29.10 പിഎസ് കരുത്തും 28.20 എൻഎം ടോർക്കും അഡ്വഞ്ചറിന് 30.20 പിഎസ് കരുത്തും 29.90 എൻഎം ടോർക്കുമുണ്ട്.

യെസ്ഡി അഡ്വഞ്ചർ

അഡ്വഞ്ചറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ലഭിക്കും. മൂന്ന് വാഹനങ്ങളിലും എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എഞ്ചിൻ ഒന്നാണെങ്കിലും ബൈക്കുകളിൽ പവറും ടോർക്കും വ്യത്യാസമാണ്. ഓരോ ബൈക്കിനും വ്യത്യസ്‌തമായ സസ്പെൻഷനും വീൽ സൈസുകളും, മറ്റ് വ്യത്യാസങ്ങൾക്കൊപ്പം സവിശേഷമായ ഷാസിയും നൽകിയിട്ടുണ്ട്.

ഡ്യുവൽ ചാനൽ എബിഎസ് മൂന്നു ബൈക്കുകളിലും അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കൂടാതെ എബിഎസിന് റോഡ്, റെയിൽ, ഓഫ് റോഡ് എന്നീ മോഡുകളുമുണ്ട്.

യെസ്ഡി റോഡ്സ്റ്റർ

യെസ്ഡിയെന്ന വികാരം

'യെസ്ഡി' എന്ന വാക്കിനൊപ്പം പലവിധമായ വികാരങ്ങളും ഇന്ത്യക്കാരുടെ മനസിൽ കൂടിക്കലർന്നിട്ടുണ്ട്. നാം ഇന്ന് ഉപയോഗിക്കുന്ന ബൈക്കുകളേക്കാൾ പ്രാകൃതവും സാങ്കേതികത്തികവില്ലാത്തതുമായ വാഹനമായിരുന്നു പഴയ യെസ്ഡികൾ. എങ്കിലും ഓർമകൾ ഏറെ ദീപ്തമായതിനാൽ യെസ്ഡിയെന്ന് കേൾക്കുമ്പോൾ ആരാധകർക്ക് ഉണ്ടാകുന്ന ആവേശത്തിന് കുറവില്ല. ഈ ബ്രാൻഡ് മൂല്യത്തെ വിൽപ്പനക്ക് വയ്ക്കാനാണ് മഹീന്ദ്രയുടെ സബ്സിഡിയറി കമ്പനിയായ ക്ലാസിക് ലെജൻഡ് യെസ്ഡി എന്ന വ്യാപാര നാമത്തെ വീണ്ടും വിപണിയിൽ അവതരിപ്പിക്കുന്നത്.

യെസ്ഡിയുടെ ചരിത്രം

ജാവ, യെസ്ഡി എന്നീ പേരുകൾ അഭേദ്യമായ പരസ്പരബന്ധമുള്ളവയാണ്. ജാവ എവിടെ നിന്നാണ് വരുന്നത്, യെസ്ഡി അതിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമ്മുക്കൊന്ന് അന്വേഷിക്കാം. ചെക്ക് റിപ്പബ്ലിക്കിലെ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായിരുന്നു ജാവ. ജനേസെക്, വാണ്ടർവെർക് എന്നിവരുടെ പേരുകളിൽ നിന്നാണ് ജാവ രൂപം കൊള്ളുന്നത്. 1929ൽ ജാവ എന്ന ബ്രാൻഡ് നിലവിൽവന്നു. നാസി അധിനിവേശത്തിൻകീഴിലായിരുന്ന ചെക്കോസ്ലോവാക്യയിലാണീ മോട്ടോർസൈക്കിൾ ബ്രാൻഡ് ജനിച്ചത്.

യെസ്ഡി സ്ക്രാംബ്ലർ

ജാവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഫറോഖ് കെ ഇറാനി, റുസ്‌തം എസ് ഇറാനി എന്നിവർ ചേർന്നാണ്. ഇവരാണ് ജാവയെ യെസ്ഡി എന്ന് പുനർനാമകരണം ചെയ്തത്. 1961ൽ മൈസൂരുവിൽ യെസ്‌ഡി മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ഫാക്ടറിയും സ്ഥാപിച്ചു. ഇന്ത്യക്കാരുടെ മനസ്സിൽ ജാവ യെസ്‌ഡി എന്ന പേര് പതിയാനിടയാക്കിയ മോഡലാണ് ജാവ 250. ഇതിനെ എ-ടൈപ്പ് എന്നാണ് വിളിച്ചിരുന്നത്. പിന്നീട് യെസ്ഡി 250 ബി-ടൈപ്പ്, യെസ്ഡി 350 ട്വിൻ, യെസ്ഡി മൊണാർക് എന്നിവ പുറത്തിറങ്ങി.

യെസ്ഡി 175, യെസ്ഡി 60 കോൾട്ട് തുടങ്ങിയ ചെറിയ സി.സി മോപ്പഡുകളും ബ്രാൻഡ് നിർമ്മിച്ചു. എന്നിരുന്നാലും, 1978 മുതൽ 1996 വരെ മൈസൂർ പ്ലാന്റിൽ ഉത്പാദിപ്പിച്ച റോഡ്‌കിങ് ആയിരിക്കണം ഏറ്റവും ജനപ്രിയമായ യെസ്‌ഡി. 16 എച്ച്‌പിയും 24 എൻഎം ടോർക്കും ഉൽപ്പാദിപ്പിച്ച ടു-സ്ട്രോക്ക് 250 സിസി എഞ്ചിനിലാണ് ഇത് വന്നത്. നാല് സ്പീഡായിരുന്നു ഗിയർബോക്‌സ്. മണിക്കൂറിൽ 120 കി.മീ വേഗതയിൽവരെ ഇവ സഞ്ചരിച്ചിരുന്നു. സെമിഓട്ടോമാറ്റിക് ക്ലച്ച്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ, ഇന്റഗ്രേറ്റഡ് ഗിയർ ഷിഫ്റ്റർ, കിക്ക്‌സ്റ്റാർട്ടർ എന്നിവ റോഡ്കിങിന്‍റെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഉൾപ്പെടുന്നു.

റോയൽ എൻഫീൽഡ് ബുള്ളറ്റിനും ക്ലാസിക്കിനുമെതിരെ വമ്പിച്ച മത്സരമായിരുന്നു റോഡ്‌കിങ് നടത്തിയത്. യെസ്ഡികൾ ഇന്ത്യയിൽ വളരെ ജനപ്രിയമായിരുന്നു. എന്നാൽ രാജ്യത്തിന്‍റെ വാഹന നയങ്ങളിൽ വന്ന മാറ്റം ബ്രാൻഡിനെ നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കി. 90കളുടെ അവസാനമായപ്പോഴേക്ക് യെസ്ഡി ഫാക്ടറി പൂട്ടേണ്ടി വന്നു. ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തി. ടു-സ്ട്രോക് എഞ്ചിൻ നിയമപരമല്ല എന്നുവന്നതോടെ യെസ്ഡികൾ കാലയവനികക്കുള്ളിൽ മാഞ്ഞു.

Tags:    
News Summary - Yezdi Roadster, Scrambler, Adventure launched, priced from Rs 1.98 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.