സുസുക്കി ജിംനിയുടെ ഏറ്റവും വിലയേറിയ പതിപ്പായ 'ജിംനി എക്സ് എൽ റൈനോ സ്പെഷ്യൽ എഡിഷൻ' (Jimny XL Rhino Special Edition) ഓസ്‌ട്രേലിയൻ വിപണിയിൽ പുറത്തിറങ്ങി. അഞ്ച് ഡോർ ജിംനി എക്സ് എല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ പരിമിതകാല പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈൻ മാറ്റങ്ങളും ഒട്ടനവധി പ്രത്യേക ആക്സസറികളുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.
കയ്നെറ്റിക് യെല്ലോ (Kinetic Yellow) നിറവും പേൾ ബ്ലാക്ക് റൂഫും ചേർന്നുള്ള ഡ്യുവൽ ടോൺ നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പുതിയ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഗ്ലോസ് ബ്ലാക്ക് - സാറ്റിൻ അലുമിനിയം ഡെക്കലുകൾ, റൈനോ തീം ഗ്രാഫിക്സ്, ഹെറിറ്റേജ് ഡിസൈൻ ഫ്രണ്ട് ഗ്രില്ല് എന്നിവ ഇതിനെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കാബിനുള്ളിൽ റൈനോ ലോഗോ പതിച്ച സീറ്റുകൾ, കയ്നെറ്റിക് യെല്ലോ സ്റ്റിച്ചിങ്ങോട് കൂടിയ ലെതർ ഇൻസേർട്ടുകൾ, ആംബിയന്റ് ഫുട്‌വെൽ ലൈറ്റിങ്, പയനിയർ സ്പീക്കർ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടാതെ, വാഹനത്തോടൊപ്പം ബ്രാൻഡ് ചെയ്ത വിവിധ ആക്സസറികളും ഉപഭോക്താക്കൾക്ക് ലഭിക്കും. കീ കേസ്, ബക്കറ്റ് ഹാറ്റ്, പോർട്ടബിൾ ലാൻ്റൺ, കൂളർ ബോക്സ്, ബ്ലാങ്കറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകതയായി, 'കൊക്കോ ബ്ലാക്ക്' (Koko Black) ഡാർക്ക് ചോക്ലേറ്റ് പിസ്ത പ്രാലൈനുകൾ അടങ്ങിയ ഒരു ബോക്സും ഈ പാക്കേജിന്റെ ഭാഗമാണ്.
മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നുമില്ലാതെ, നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്. സാധാരണ ജിംനി എക്സ് എല്ലിനെ അപേക്ഷിച്ച് ഏകദേശം 10,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 6.63 ലക്ഷം രൂപ) അധികം പുതിയ പതിപ്പിന് നൽകണം.
മാനുവൽ പതിപ്പിന് 44,990 ഓസ്‌ട്രേലിയൻ ഡോളറും (ഏകദേശം 29.83 ലക്ഷം രൂപ) ഓട്ടോമാറ്റിക് പതിപ്പിന് 47,990 ഓസ്‌ട്രേലിയൻ ഡോളറൂമാണ് (ഏകദേശം 31.82 ലക്ഷം രൂപ) എക്സ് ഷോറൂം വില. ഓസ്‌ട്രേലിയയിൽ ജിംനി പ്രേമികൾക്കിടയിൽ ഇതിനകം തന്നെ വലിയ താല്പര്യം ഈ സ്പെഷ്യൽ എഡിഷൻ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.