കിയ സോറെന്റോ
കിയ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്.യു.വി നിരയിലേക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'സോറെന്റോ' (Sorento) നെയിംപ്ലേറ്റ് ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോക്‌സ്‌വാഗൺ ടൈറോൺ (Volkswagen Tayron), ഹോണ്ട ഇസഡ്ആർ-വി (Honda ZR-V) തുടങ്ങിയ പ്രമുഖ വാഹനങ്ങളോട് നേരിട്ട് മത്സരിക്കാനായി കരുത്തുറ്റ ഹൈബ്രഡ് എസ്‌യുവിയായാണ് സോറെന്റോയുടെ വരവ്. ഇന്ത്യയിലെ കിയ ആസ്ഥാനത്തുനിന്നും വാഹനത്തിന്റെ ഔദ്യോഗിക ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിപണികളിൽ ഇതിനോടകം വൻ ജനപ്രീതി നേടിയ സോറെന്റോ, ഫീച്ചർ സമ്പുഷ്ടമായ ഇന്റീരിയറിനും കരുത്തുറ്റ എൻജിൻ ഓപ്ഷനുകൾക്കും പേരുകേട്ടതാണ്.
2002ൽ ആഗോള അരങ്ങേറ്റം കുറിച്ചതുമുതൽ കിയയുടെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ് സോറെന്റോ. ഇതുവരെ നാല് തലമുറകളിലായി 132 രാജ്യങ്ങളിലായി 4.8 ദശലക്ഷത്തിലധികം (48 ലക്ഷം) യൂനിറ്റുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 2024, 2025 വർഷങ്ങളിലും ആഗോളതലത്തിൽ കിയയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മികച്ച മൂന്ന് മോഡലുകളിൽ ഒന്നായി സോറെന്റോ ഇടംപിടിച്ചിരുന്നു.
ഐ.ഐ.എച്ച്.എസ് ടോപ്പ് സേഫ്റ്റി പിക്ക്+ (IIHS Top Safety Pick+), എൻ.എച്ച്.ടി.എസ്.എയുടെ (NHTSA) 5-സ്റ്റാർ സുരക്ഷാ റേറ്റിങ്, കാർ ആന്റ് ഡ്രൈവേഴ്സിന്റെ എഡിറ്റേഴ്സ് ചോയ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും കിയയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.
പുറത്തിറങ്ങിയ ടീസർ പ്രകാരം വാഹനം സംബന്ധിച്ച് വലിയ പ്രതീക്ഷകളാണ് കമ്പനി നൽകുന്നത്. ഉയർന്നതും നിവർന്നതുമായ സിൽഹൗട്ട് (silhouette), വ്യക്തമായ ഷോൾഡർ ലൈൻ, വീതിയേറിയ ബോൾഡ് ഭാവം എന്നിവ റോഡിൽ വലിയ സാന്നിധ്യമറിയിക്കാൻ സോറെന്റോയെ സഹായിക്കും. മുൻവശത്ത് ബോണറ്റിലുടനീളം കാണുന്ന ആകർഷകമായ ഇല്ലുമിനേറ്റഡ് ലൈറ്റിങ് ഗ്രാഫിക്സും ബമ്പറിലെ താഴത്തെ ലൈറ്റിങ് ക്ലസ്റ്ററും ഇന്ത്യ-സ്പെക്ക് മോഡലിന് തികച്ചും വ്യത്യസ്തമായ 'ടു-ടയർ' ലൈറ്റിങ് സിഗ്നേച്ചർ സമ്മാനിക്കുന്നു.
ഇന്ത്യൻ വിപണിയിലെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള കിയ ഡീലർഷിപ്പുകൾ വഴിയോ കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ പുതിയ സോറെന്റോ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും പുതിയ മാനദണ്ഡങ്ങൾ തീർക്കാൻ എത്തുന്ന പുത്തൻ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യൻ വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.