ലണ്ടൻ: അപൂർവമായ മാംസഭോജി ബാക്ടീരിയ ബാധിച്ച യുവാവ് യു.കെയിൽ മിരിച്ചു. യുവാവിന് ടോൺസിലൈറ്റിസ് എന്ന് തെറ്റിദ്ധരിച്ചാണ് ചികിത്സിച്ചിരുന്നതെന്നും പരിശോധനകളൊന്നും ചെയ്യാൻ ഡോക്ടർമാർ ശ്രദ്ധിച്ചില്ലെന്നും കുടുംബം ആരോപിച്ചു. 20 കാരനായ ലൂക്ക് എബ്രഹാമാണ് മരിച്ചത്.
തെണ്ട വേദനയെ തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം ടോൺസിലൈറ്റിസിന് മരുന്ന് നിർദേശിക്കുകയുമായിരുന്നു.
റെയിൽവേയിൽ എഞ്ചിനീയറും ഫുട്ബാളറുമായ യുവാവിന് പിന്നീട് കടുത്ത കാലുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ ലൂക്കയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
എന്നാൽ യുവാവിന്റെ നില ഗുരുതരമായതോടെ രക്ഷിതാക്കൾ ആംബുലൻസ് വിളിച്ച് വീണ്ടും ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ ലൂക്കയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയാ ടേബിളിൽ തന്നെ യുവാവ് മരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് യുവാവിന് മാംസ ഭോജി ബാക്ടീരിയ ബാധിച്ചതാണെന്ന് വ്യക്തമായത്.
നെക്രൊറ്റൈസിങ് ഫാഷ്യയ്റ്റസ് എന്ന അപൂർവ രോഗമാണിത്. ബാക്ടീരിയയാണ് രോഗകാരി. ഈ ബാക്ടീരിയ തൊലിപ്പുറത്തെ മുറിവുകളിലൂടെയോ മറ്റോ ശരീരത്തിനകത്ത് കടക്കുകയും പെട്ടെന്ന് ദേഹം മുഴുവൻ വ്യാപിച്ച് മരണത്തിനിടയാക്കുകയും ചെയ്യും. ശരീരകലകളെ ആക്രമിച്ച് നശിപ്പിക്കുന്ന ബാക്ടീരിയയാണിത്. അതിനാലാണിത് മാംസഭോജി അസുഖം എന്നറിയപ്പെടുന്നത്.
കൃത്യമായി രോഗം തിരിച്ചറിയുക, ഉടൻ ആന്റിബയോട്ടിക്കുകൾ നൽകുക, ശസ്ത്രക്രിയ നടത്തുക തുടങ്ങിയവയാണ് അണുബാധ തടയാനുള്ള വഴികൾ.
ശരീരത്തിൽ മുറിവുണ്ടായതിനോ ശസ്ത്രക്രിയകൾ നടന്നതിനോ പിറകെ ത്വക്ക് ചുവന്ന നിറത്തിലാവുക, ചൂടുള്ളതാവുക, വീർക്കുക, വേദനാജനകമാവുക തുടങ്ങിയവ സംഭവിക്കുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.