മലപ്പുറം: സംസ്ഥാനത്തെ എലിപ്പനി കേസുകളും മരണനിരക്കും ആശങ്കാജനകമായ നിലയിൽ തുടരുന്നു. 100 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ ശരാശരി അഞ്ചുപേർ മരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യവിഗ്ധർ പറയുന്നു. പകർച്ചപ്പനി കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് എലിപ്പനിമൂലമാണ്.
ഈ വർഷം ഇതുവരെ എലിപ്പനി 61 പേരുടെ ജീവനെടുത്തു. 53 പേർ മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇതനുസരിച്ച് രോഗി-മരണ അനുപാതം അഞ്ച് ശതമാനമാണ്. ഈ വർഷം 2280 എലിപ്പനി കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1367 കേസ് സ്ഥിരീകരിച്ചതും 913 കേസ് സംശയിക്കുന്നതുമാണ്. ജൂലൈയിൽ മാത്രം 624 കേസ് റിപ്പോർട്ട് ചെയ്തു, മരണം 40.
രോഗബാധയുണ്ടായി ദിവസങ്ങൾക്കുള്ളിൽ കരൾ, വൃക്ക ഉൾപ്പടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമാവുന്നത് രോഗികളെ മരണത്തിലേക്ക് നയിക്കുന്നു. നാല് ദിവസത്തിനകം തന്നെ രോഗി ഗുരുതരാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതാണ് മരണനിരക്ക് അപകടകരമായ തോതിൽ ഉയരാൻ കാരണം. എലിപ്പനി തിരിച്ചറിയാൻ വൈകുന്നതും കൃത്യമായ ചികിത്സ ലഭിക്കാതാവുന്നതും പെട്ടെന്നുള്ള മരണത്തിന് കാരണമാവുന്നുണ്ട്.
ലെപ്ടോസ്പൈറ ബാക്ടീരിയ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. എലി, അണ്ണാൻ, പൂച്ച, പട്ടി, കന്നുകാലികൾ എന്നിവയുടെ വിസർജ്യത്താൽ മലിനമായ വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. മഴക്കാലമാകുന്നതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇവയുടെ മൂത്രം കലരുക വഴി മനുഷ്യരിലേക്ക് രോഗാണു എത്തുന്നു.
മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലി ചെയ്യുന്നവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരിൽ 36.72 ശതമാനം പേർ കൂലിത്തൊഴിലാളികളാണെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നു.
പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രായഭേദഗമന്യേ ആർക്കും എലിപ്പനി വരാം. പനി, തലവേദന, കഠിനമായ ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടാൽ എലിപ്പനി സംശയിക്കാം.
2026 (ജൂലൈ വരെ) 2280 (114) 5.0%
2025- 5,727 (392) 6.84%
2024- 5980 (394)6.5%
2023- 5186 (282) 5.4%
2022- 5315 (290) 5.4%
2021- 1745 (97) 5.5%
2020- 1039 (48) 4.6%
2019- 1121 (57) 5.8%
2018- 2079 (99) 4.7%
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.