ന്യൂഡൽഹി: കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കുന്നതും കാൻസർ കോശങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലാൻ സഹായിക്കുന്നതുമായ 'സ്മാർട്ട് കാൻസർ മരുന്ന്' വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. സാധാരണ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കിക്കൊണ്ട്, കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മരുന്ന് മനുഷ്യരിൽ പ്രയോഗിക്കാൻ കഴിഞ്ഞാൽ കാൻസർ ചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് ഇത് വഴിതെളിക്കും. പരമ്പരാഗത കീമോതെറാപ്പിക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഈ മരുന്നിന് ആർ.കെ 251 (RK-251) എന്നാണ് പേരിട്ടിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (IASST) ഡോ. ആസിസ് ബാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഗുവാഹത്തിയിലെ ഡോ. കെ.പി. ഭബക് എന്നിവരുടെ നേതൃത്വത്തിലാണ് മരുന്ന് വികസിപ്പിച്ചത്.ശരീരത്തിലൂടെ സഞ്ചരിക്കുമ്പോൾ സാധാരണ കോശങ്ങളിൽ നിർജീവമായിരിക്കുകയും, കൃത്യമായി ട്യൂമർ ഭാഗത്ത് എത്തുമ്പോൾ മാത്രം സജീവമാവുകയും ചെയ്യുന്ന രീതിയിലാണ് മരുന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അർബുദചികിത്സയിൽ നിലവിലുള്ള കീമോതെറാപ്പി അർബുദകോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാറുണ്ട്. ഇത് രോഗികളിൽ കടുത്ത പാർശ്വഫലങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. പുതിയ മരുന്ന് ഈ പ്രതിസന്ധിക്ക് പരിഹാരമാകും.
എങ്ങനെ പ്രവർത്തിക്കുന്നു?
അർബുദകോശങ്ങളുടെ സവിശേഷമായ ഒരു ഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മരുന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് അർബുദകോശങ്ങളിൽ ഉയർന്ന അളവിൽ റിയാക്ടീവ് ഓക്സിജൻ സ്പീഷിസ് (ROS) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒരു മോളിക്യുലാർ സ്വിച്ച് പോലെ പ്രവർത്തിക്കുന്ന ആർ.കെ.-251 മരുന്ന് ഇത്തരം ഉയർന്ന അളവിലുള്ള ഓക്സിജൻ ഘടകങ്ങളുമായി സമ്പർക്കം വരുമ്പോൾ രാസമാറ്റത്തിന് വിധേയമാകുന്നു.
തുടർന്ന് ഇത് 'NBDHEX' എന്ന ശക്തമായ ആന്റി-കാൻസർ ഘടകത്തെ പുറത്തുവിടുകയും, അർബുദകോശങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കാരണമാകുന്ന പ്രോട്ടീനുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതായത്, ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ, അർബുദകോശങ്ങളിൽ മാത്രം പ്രവേശിച്ച് അവയെ നശിപ്പിക്കാൻ ഈ സ്മാർട്ട് മരുന്നിന് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
കടുത്തതും ചികിത്സിക്കാൻ ഏറെ പ്രയാസമേറിയതുമായ ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ നടത്തിയ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആർ.കെ.-251 മികച്ച ഫലമാണ് കാഴ്ചവെച്ചത്. ആരോഗ്യകരമായ കോശങ്ങളിൽ ഈ മരുന്ന് കാര്യമായ ദോഷങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മരുന്നിന്റെ സുരക്ഷിതത്വവും പെരുമാറ്റരീതികളും വിലയിരുത്തുന്നതിനായി സീബ്രാനിഷ് ഭ്രൂണങ്ങളിൽ (Danio rerio) നടത്തിയ പരീക്ഷണങ്ങളിലും വിഷാംശത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല. റിയാക്ടീവ് ഓക്സിജൻ ഘടകങ്ങളുടെ സാന്നിധ്യത്തിൽ മരുന്ന് കൃത്യമായി ഫ്ലൂറസെൻസ് പ്രകടിപ്പിക്കുന്നത്, ഇത് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്.
കടമ്പകൾ ഏറെ
ഏറെ പ്രതീക്ഷ നൽകുന്ന മരുന്ന് പുറത്തിറങ്ങണമെങ്കിൽ ഇനിയും കടമ്പകൾ ഏറെ താണ്ടാനുണ്ട്. ലബോറട്ടറിയിലും പ്രീക്ലിനിക്കൽ പഠനങ്ങളിലും RK-251 തന്റെ ശേഷി തെളിയിച്ചിട്ടുണ്ടെങ്കിലും, മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അതിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഇതുവരെ ഉറപ്പുവരുത്തിയിട്ടില്ല. മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിന് മുമ്പ് മരുന്ന് സുരക്ഷിതമാണോ, മനുഷ്യശരീരം അത് എങ്ങനെ ആഗിരണം ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു, അനുയോജ്യമായ അളവ് (dose) എത്രയാണ്, അത് രോഗികളിലെ ട്യൂമറുകളെ ചെറുക്കുകയോ ചുരുക്കുകയോ ചെയ്യുന്നുണ്ടോ, അതിന്റെ ഗുണങ്ങൾ അപകടസാധ്യതകളേക്കാൾ കൂടുതലാണോ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ പഠനം നടത്തണം.
കൂടുതൽ പഠനങ്ങളിൽ ഈ രീതി സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാൽ, ഭാവിയിൽ കൂടുതൽ ലക്ഷ്യമിട്ടുള്ള കാൻസർ ചികിത്സകളുടെ ഒരു പുതിയ തലമുറയുടെ ഭാഗമായി ഇത് മാറാൻ സാധ്യതയുണ്ട്. മതിയായ പ്രീക്ലിനിക്കൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഈ മരുന്ന് മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്കും റെഗുലേറ്ററി മൂല്യനിർണ്ണയത്തിലേക്കും നീങ്ങാൻ സാധ്യതയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.