ഋഷികേശ്: രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്.ഐ.വി പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയ ഋഷികേശിലെ എയിംസിന് 60,000 രൂപ പിഴ. രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും നൽകണമെന്നാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ശരിവച്ചു.
2014ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഋഷികേശിലെ എയിംസിൽ നടത്തിയ രക്തപരിശോധനയിൽ രോഗിക്ക് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് മെഡിക്കൽ രേഖകളിൽ രേഖപ്പെടുത്തി. പിന്നീട്, ഡെറാഡൂണിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എച്ച്.ഐ.വി നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
മെഡിക്കൽ രേഖകളിൽ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തിയതിലൂടെ തനിക്ക് മാനസികമായും സാമൂഹികമായും സാമ്പത്തികമായും വലിയ പ്രതിസന്ധികൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് രോഗി ഹരിദ്വാർ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ജില്ലാ കമ്മിഷൻ രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 60,000 രൂപ നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് ഋഷികേശ് എയിംസ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. ഇത് സംസ്ഥാന കമ്മിഷൻ ശരിവയ്ക്കുകയായിരുന്നു. ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപ്പിഴവും വൈദ്യപരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് ഉപഭോക്തൃ കമ്മിഷൻ കണ്ടെത്തി.
രോഗിയിൽ എച്ച്.ഐ.വി പരിശോധന നടത്തിയിട്ടില്ല എന്നായിരുന്നു എയിംസിന്റെ വാദം. എന്നാൽ രോഗിയിൽനിന്ന് ആശുപത്രി 270 രൂപ ഫീസ് ഈടാക്കിയിട്ടുണ്ടെന്നും അതിനാൽ ഉപഭോക്തൃ കമ്മിഷന് വിഷയത്തിൽ ഇടപെടാൻ അധികാരമുണ്ടെന്നും ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. ആശുപത്രിയുടെ ഡിസ്ചാർജ് സമ്മറിയിൽ രോഗി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.