കുട്ടികളിലെ ആത്മഹത്യകൾ വർധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. എന്നാൽ കുട്ടികൾ ആത്മഹത്യ പ്രവണതകൾ വളരെ നേരത്തെ തന്നെ കാണിച്ചു തുടങ്ങുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാതാപിതാക്കളും മറ്റും ഇവ ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് പ്രധാനം.
മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാതെ വളരെ കുറച്ച് കുട്ടികൾ മാത്രമേ ആത്മഹത്യ ചെയ്യുന്നുള്ളൂ. മുന്നറിയിപ്പുകൾ സൂക്ഷ്മമായിരിക്കാം, പക്ഷേ മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത്തരം സൂചനകൾ കുട്ടികൾ നൽകുന്നുണ്ടെന്നും മന:ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആത്മഹത്യയെക്കുറിച്ചോ മരണത്തെക്കുറിച്ചോ കുട്ടികൾ സ്ഥിരമായി സംസാരിക്കുന്നത് ഇതിന്‍റെ പ്രധാന ലക്ഷണമാണ്. 'എനിക്ക് ജീവിക്കാൻ താൽപ്പര്യമില്ല' 'ആർക്കും എന്നെ ആവശ്യമില്ല', 'ഞാൻ ഇവിടെ ഇല്ലായിരുന്നെങ്കിൽ നന്നായിരുന്നു' എന്നിങ്ങനെ വാക്കാലുള്ള സൂചനകൾ നൽകുക. കുട്ടികൾ നിരന്തരമായി ദു:ഖിതരായി കാണുന്നു, പെട്ടന്നുള്ള ക്ഷോഭം, എന്നിങ്ങനെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ, അതുപോലെ പൊതു ഇടങ്ങളിൽ നിന്ന് മാറി നിൽക്കുക, സുഹൃത്തുക്കളുമായുള്ള സൗഹൃദം ഉപേക്ഷിക്കുക, സാധാരണ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക, അവർക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്ക് നൽകുക, പരോക്ഷമായി വിട പറയുന്ന രീതിയിൽ കുറിപ്പുകൾ എഴുതിവെക്കുക എന്നിങ്ങനെ നിരവധി ലക്ഷണങ്ങൾ കുട്ടികൾ കാണിക്കും.
കുട്ടികളിലെ ആത്മഹത്യ പ്രവണത അക്കാദമിക് സമ്മർദം, ട്രോമ, കുടുംബ സംഘർഷങ്ങൾ, മാനസിക വൈകല്യങ്ങൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം, വൈകാരിക പ്രശ്നങ്ങൾ എന്നിവയിൽ നിന്നെല്ലാം സംഭവിക്കാം. ഇവർ തങ്ങളുടെ ദു:ഖം നേരിട്ട് പ്രകടിപ്പിക്കുന്നത് വളരെ അപൂർവമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ അവർ മാതാപിതാക്കളുമായി പരോക്ഷമായി തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആശയവിനിമയം ചെയ്യാൻ ശ്രമിക്കുന്നു. മാതാപിതാക്കൾ എന്നാൽ കുട്ടികളുടെ മാനസിക സമ്മർദങ്ങളും വൈകാരിക പ്രശ്നങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്നു. അവർ കുട്ടികൾ അനുഭവിക്കുന്ന ഇത്തരം വേദനകൾ നിസാരമായി കാണുകയും തള്ളിക്കളയുകയും ചെയ്യുന്നു.
സൈബർ ഭീഷണി, അക്കാദമിക് മത്സരം, മാതാപിതാക്കളുടെ സമ്മർദം എന്നിവയാണ് ആത്മഹത്യ പ്രവണതകൾക്ക് സാധാരമയായി കാരണമാകുന്നതെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
കുട്ടികളോടുള്ള മനോഭാവത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുമായുള്ള ആശയവിനിമയം അതിൽ പ്രധാനപ്പെട്ടതാണ്. കുട്ടികളോട് അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിക്കുകയല്ല. വേണ്ടത് അത് അവർക്ക് സംസാരിക്കുന്നതിൽ പ്രയാസങ്ങൾ സൃഷ്ടിക്കാം. അവരുമായി സ്വാഭാവിക സംഭാഷണത്തിലേർപ്പെട്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി എടുക്കുക, സമയബന്ധിതമായ മാനസികാരോഗ്യ ഇടപെടൽ, വൈകാരികമായ പിന്തുണ എന്നിവ നൽകുക. കുട്ടികൾ കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആവശ്യമായ കൗൺസിലിങ്, തെറാപ്പി എന്നിവ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.