ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 7,774 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 306 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 8464 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 92,281 ആയി.
രാജ്യത്ത് കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ േകസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ് 19 സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. പുതിയ കോവിഡ് പോസിറ്റീവ് കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന് ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തു.
കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 19 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനും 10നും ഇടയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക് ഉയർന്ന 27 ജില്ലകളിൽ കർശന ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
'ഏതെങ്കിലും ജില്ലയിൽ കേസുകളുടെ വർധനവ് രേഖപ്പെടുത്തുകയാണെങ്കിൽ മാർഗനിർദേശങ്ങൾ അനുസരിച്ച് കടുത്ത പ്രദേശിക നിയന്ത്രണം ഏർപ്പെടുത്തണം' -ഭൂഷൺ കത്തിൽ ചൂണ്ടിക്കാട്ടി. പരിശോധന വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 33 ആയി വർധിച്ചിരുന്നു. ഡൽഹിയിൽ രണ്ടാമത്തെ കേസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.