ഈജിപ്തുകാരി ഐമന്‍െറ ചികിത്സക്കുള്ള ഒരുക്കം പൂര്‍ത്തിയാകുന്നു

 ലോകത്തെ ഏറ്റവും ഭാരമുള്ള വനിതയായ ഈജിപ്തുകാരി ഐമന്‍ അഹ്മദ് അബ്ദുലതിയുടെ ചികിത്സക്കുള്ള ഒരുക്കം മുംബൈയില്‍ പൂര്‍ത്തിയാകുന്നു. 500 കിലോ ഭാരമുള്ള ഐമന്‍െറ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി നഗരത്തിലെ സെയ്ഫീ ഹോസ്പിറ്റല്‍ പ്രത്യേകമായി ഒരുക്കുന്ന കെട്ടിടത്തിന്‍െറ നിര്‍മാണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകും. പ്രമുഖ ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫസ്സല്‍ ലക്ഡാവാലയുടെ നേതൃത്വത്തില്‍ ഒമ്പത് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഐമന്‍െറ വരവ് കാത്തിരിക്കുകയാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ണതയിലത്തെി നില്‍ക്കെ മുംബൈയിലേക്കുള്ള ഐമന്‍െറ വിമാനയാത്രയാണ് പ്രതിസന്ധി തീര്‍ക്കുന്നത്. ഐമനെ ഉള്‍ക്കൊള്ളാന്‍ ബിസിനസ് ക്ളാസ് വിമാനങ്ങളില്‍ പ്രത്യേക സംവിധാനം വേണം.

വിമാന കമ്പനികളുമായി ഡോ. മുഫസ്സല്‍ ചര്‍ച്ച നടത്തിവരികയാണ്. 20 ലക്ഷം രൂപയാണ് പ്രത്യേകമൊരുക്കിയ വിമാനത്തില്‍ ഐമനെ നഗരത്തിലത്തെിക്കാന്‍ കണക്കാക്കുന്നത്. വിമാന കമ്പനികളുമായി ബന്ധപ്പെടുന്നതിനൊപ്പം തന്‍െറ ട്വിറ്റര്‍ വഴി മുഫസ്സല്‍ ജനങ്ങളോട് സഹായവും അഭ്യര്‍ഥിച്ചിരുന്നു. ചികിത്സയും വരവും മുംബൈയിലെ താമസവും ഐമന് സൗജന്യമാണ്. സെയ്ഫി ഹോസ്പിറ്റലിന്‍െറ മുഖ്യ കെട്ടിടത്തിന്‍െറ പിറകിലായാണ് 3000 ചതുരശ്ര അടി വലുപ്പത്തില്‍ പ്രത്യേക കെട്ടിടം നിര്‍മിക്കുന്നത്. രണ്ടു കോടി രൂപ ചെലവിലാണിത്. ഓപറേഷന്‍ തീയറ്റര്‍, തീവ്ര പരിചരണ വിഭാഗം, ഡോക്ടര്‍മാരുടെ മുറി, നഴ്സുമാര്‍ക്കുള്ള മുറി, രണ്ട് വിശ്രമ മുറികള്‍, വിഡിയോ കോണ്‍ഫറന്‍സിനുള്ള പ്രത്യേക മുറി എന്നിവയുള്ള ഏക കിടക്കയുള്ള ഹോസ്പിറ്റലാണിത്.

ഏഴ് ചതുരശ്ര അടി കട്ടിലാണ് ഐമനായി സ്ഥാപിക്കുക. അതനുസരിച്ച വാതിലുകളും. ശസ്ത്രക്രിയക്കുശേഷമുള്ള ആറു മാസത്തെ തുടര്‍ ചികിത്സയും ഇവിടെയാണ്. അമിതഭാരത്തെ തുടര്‍ന്ന് 11ാം വയസ്സില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ പൂര്‍ണമായും കിടപ്പിലായ ഐമന്‍ കാല്‍ നൂറ്റാണ്ടിനുശേഷം ആദ്യമായാകും പുറലോകം കാണുന്നത്. നിലവില്‍ മാതാവിന്‍െറയും സഹോദരിയുടെയും സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. ചികിത്സക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഡോ. മുഫസ്സല്‍ ലക്ഡാവാലയെ അറിയിച്ചിട്ടുണ്ട്.
ഐമന് ചികിത്സാ ആവശ്യത്തിനുള്ള വിസ ശരിയാക്കുന്നതിലും സുഷമയുടെ ഇടപെടലാണ് സഹായമായത്.

Tags:    
News Summary - dr-muffazal-lakdawala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.