ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 42°C മുതൽ 47°C വരെ ഉയർന്ന താപനിലക്ക് ശേഷം അപ്രതീക്ഷിതമായി എത്തിയ മഴയും ഇടിയും ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും, ഇത് പുതിയ ആരോഗ്യ വെല്ലുവിളികൾ ഉയർത്തുന്നതായി റിപ്പോർട്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
1. അന്തരീക്ഷത്തിലെ ആർദ്രത കൂടുന്നു
മഴ പെയ്യുന്നതോടെ താപനില അല്പം കുറയുമെങ്കിലും വായുവിലെ ഈർപ്പം കുത്തനെ ഉയരുന്നു. ഇത് വിയർപ്പ് ബാഷ്പീകരിക്കപ്പെടുന്നത് തടയുന്നതിനാൽ ശരീരത്തിന് തനിയെ തണുക്കാൻ കഴിയാതെ വരുന്നു. ഇത് അമിതമായ ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവക്ക് കാരണമാകും.
2. തണ്ടർസ്റ്റോം ആസ്ത്മ
ഇടിമിന്നലോടു കൂടിയ മഴയുള്ള സമയത്ത് പൂമ്പൊടികൾ കാറ്റിലും ഈർപ്പത്തിലും പെട്ട് ചെറിയ കണികകളായി ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നു. ഇത് ആസ്ത്മ രോഗികൾക്കും അലർജിയുള്ളവർക്കും പെട്ടെന്നുള്ള ശ്വാസതടസ്സമുണ്ടാക്കാൻ ഇടയാക്കും.
3. സാംക്രമിക രോഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളവും ഉയർന്ന ഈർപ്പവും കൊതുകുകൾ വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടരാൻ ഇത് കാരണമാകും. കൂടാതെ, മഴവെള്ളം കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നത് വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ ജലജന്യ രോഗങ്ങൾക്കും വഴിവെക്കുന്നു.
4. പ്രതിരോധശേഷിയെ ബാധിക്കുന്നു
കടുത്ത ചൂടിൽ നിന്ന് പെട്ടെന്ന് തണുപ്പിലേക്കും ഈർപ്പത്തിലേക്കും മാറുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തളരുന്നു. തൊണ്ടവേദന, ചുമ, ആസ്ത്മ തുടങ്ങിയ ശ്വസന സംബന്ധമായ അസുഖങ്ങൾ ഈ സമയത്ത് വർധിക്കാറുണ്ട്.
അന്തരീക്ഷം തണുത്തുവെന്ന് കരുതി വെള്ളം കുടിക്കുന്നത് കുറക്കരുത്. ഈർപ്പമുള്ള കാലാവസ്ഥയിലും ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. സ്ട്രീറ്റ് ഫുഡുകളും തുറന്നുവെച്ച ഭക്ഷണങ്ങളും ഒഴിവാക്കുക. എ.സിയിൽ നിന്ന് പെട്ടെന്ന് വെയിലിലേക്കോ മഴയിലേക്കോ ഇറങ്ങുന്നത് ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.