വേൾഡ് ഹെൽത്ത് എക്സ്പോ ഉദ്ഘാടനം ചെയ്ത ശേഷം ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രദർശനം സന്ദർശിക്കുന്നു
ദുബൈ: ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യ സേവന ദാതാക്കൾ സംഗമിക്കുന്ന വേൾഡ് ഹെൽത്ത് എക്‌സ്‌പോ ദുബൈ 2026ന് ഉജ്ജ്വല തുടക്കം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തിങ്കളാഴ്ച മേള ഉദ്ഘാടനം ചെയ്തത്. 180 രാജ്യങ്ങളിൽനിന്നുള്ള 4,800 ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ പ്രദർശനം ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ എക്‌സ്‌പോകളിലൊന്നാണെന്ന് ശൈഖ് മുഹമ്മദ് ‘എക്‌സ്’ അക്കൗണ്ടിൽ കുറിച്ചു. 2.35 ലക്ഷത്തിലധികം ആരോഗ്യ വിദഗ്ധരാണ് എക്‌സ്‌പോ സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഓരോ നേട്ടത്തിലും അഭിമാനമുണ്ട്. ലോകത്തെ സ്വാഗതം ചെയ്യുകയും, ഓരോ ദിവസവും ലോകത്തിന് പുതുമകൾ സമ്മാനിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു -ശൈഖ് മുഹമ്മദ് പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പവിലിയനുകൾ സന്ദർശിച്ച അദ്ദേഹം, ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുടെയും നവീന ആരോഗ്യസംവിധാനങ്ങളുടെയും പ്രദർശനങ്ങൾ വിലയിരുത്തി.
അന്താരാഷ്ട്ര തലത്തിലെ മുൻനിര കമ്പനികളുടെയും ദേശീയ ആരോഗ്യസ്ഥാപനങ്ങളുടെയും പവിലിയനുകൾ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. പ്രദർശനത്തോടൊപ്പം തീവ്രപരിചരണം, മെഡിക്കൽ ഇമേജിങ്, ഡിജിറ്റൽ ഹെൽത്ത്, ബയോടെക്നോളജി, മെഡിക്കൽ ക്വാളിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പുതിയ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക മെഡിക്കൽ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.