അബൂദബി: ഓടിക്കൊണ്ടിരിക്കുന്ന വാഹനം റോഡിൽ നിന്നുപോയാൽ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാവാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം സന്ദർഭത്തിലെ അപകട വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് പൊലീസ് സുരക്ഷ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അപകടമുണ്ടാവുകയോ നിന്നുപോവുകയോ ചെയ്താൽ എത്രയും വേഗം വാഹനം റോഡരികിലേക്ക് മാറ്റി ചേർത്തിടണം. വാഹനം തകരാറിലായതായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. വേഗത്തിൽ പൊലീസിന് വിവരം അറിയിക്കുകയും വേണം.
വാഹനം ഓടിച്ചുകൊണ്ടിരിക്കേ ഫോട്ടോ എടുക്കുക, യാത്രക്കാരോട് അശ്രദ്ധമായി സംസാരിക്കുക, മേക്കപ്പ് ഇടുക തുടങ്ങി ഡ്രൈവിങ്ങിലെ ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ചെയ്യുന്നത് അപകടത്തിനിടയാക്കുമെന്നും പൊലീസ് പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ചാൽ 800 ദിർഹം പിഴയും ലൈസൻസിൽ നാലു ബ്ലാക്ക് പോയന്റും ശിക്ഷ ലഭിക്കും. രാത്രികാലങ്ങളിൽ വാഹനം കേടായാൽ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അബൂദബി പൊലീസ് മാർഗനിർദേശം പുറത്തിറക്കി. ഹൈവേയിൽ പെട്ടെന്ന് വാഹനം നിർത്തുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും. കേടായ വാഹനം റോഡിന്റെ നടുവിൽ മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിച്ച് നിർത്തിയിട്ടിരിക്കുന്നതും ഇതരവാഹനങ്ങൾ ഇതുകണ്ട് ലൈൻ മാറി പോവുകയും എന്നാൽ ഒരു വാഹനം നിയന്ത്രണം നഷ്ടമായി ഈ വാഹനത്തിൽ ഇടിച്ചുകയറുന്നതിന്റെയും വിഡിയോ പൊലീസ് ബോധവത്കരണത്തിന്റെ ഭാഗമായി പങ്കുവെച്ചു. പൊലീസ് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 500 ദിർഹമാണ് പിഴ ചുമത്തുക. കാരണം കൂടാതെ റോഡിനു നടുവിൽ വാഹനം നിർത്തിയാൽ 1000 ദിർഹമാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.