ദുബൈ: ദുബൈയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം അതിവേഗത്തിൽ പരിശോധിക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങി. ദുബൈ സെൻട്രൽ ലബോറട്ടറി വഴി നടപ്പാക്കുന്ന ഈ സംവിധാനത്തിലൂടെ വെള്ളത്തിലെ ‘ഇ.കോളി’, ‘ലെജിയോനെല്ല’ തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം പരമ്പരാഗത രീതികളേക്കാൾ വളരെ വേഗത്തിൽ കണ്ടെത്താനാകും. പരിശോധനാ ഫലങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനാൽ വെള്ളത്തിൽ അപാകതകൾ കണ്ടാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് ദുബൈ സെൻട്രൽ ലബോറട്ടറി വിഭാഗം ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. വീടുകളിലെ വാട്ടർ ടാങ്കുകൾ, കുടിവെള്ള പൈപ്പുകൾ, നീന്തൽക്കുളങ്ങൾ, പാക്കറ്റിലല്ലാത്ത കുടിവെള്ള സ്രോതസുകൾ എന്നിവയെല്ലാം പുതിയ പരിശോധനാ രീതിയുടെ പരിധിയിൽ വരും.
ബാക്ടീരിയ സാന്നിധ്യം നേരത്തെ കണ്ടെത്തി നിർവീര്യമാക്കുന്നതിലൂടെ രോഗങ്ങൾ പടരുന്നത് തടയാനാകും. വീടുകൾക്ക് പുറമെ ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നീ മേഖലകൾക്കും ഈ സേവനം വലിയ തോതിൽ പ്രയോജനം ചെയ്യും. മലിനജലം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിലൂടെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതമായ ലോകോത്തര നഗരമെന്ന ദുബൈയുടെ ഖ്യാതി കൂടുതൽ മികച്ചതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.