പുരാതന കാലത്തെ അജ്മാന് ജനത മുഖ്യമായും സമുദ്രത്തെ ആശ്രയിച്ചാണ് ജീവിതോപാധി കണ്ടെത്തിയിരുന്നത്. ആഴക്കടലിലെ മുത്തും പവിഴവും ശേഖരിക്കുന്നതില്‍ അതി വിദഗ്ദരായിരുന്നു ഇവിടുത്തെ ജനത. മത്സ്യ ബന്ധനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് അജ്മാനികളുടെ നിത്യ ജീവിതം.
അറ്റം കാണാത്ത സമുദ്രം തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നത് പോലെ തന്നെ ഇവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് അജ്മാന് കടല്‍ തീരത്തെ പുരാതന നിർമിതിയായ കാവല്‍ഗോപുരം. ആഴക്കടലില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്തുന്ന മനുഷ്യരെ തങ്ങളുടെ ഉറ്റവര്‍ കാത്തിരിക്കുന്ന വീടകങ്ങളിലേക്ക് വഴികാണിക്കുക എന്ന വലിയ ദൗത്യമാണ് കാവല്‍ഗോപുരങ്ങള്‍ ചരിത്രത്തില്‍ നിര്‍വ്വഹിച്ചു പോന്നിട്ടുള്ളത്.
കളിമണ്ണും കല്ലും ചകിരി നാരുകളും അടങ്ങിയ മിശ്രിതങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഇത്തരം ഗോപുരങ്ങള്‍ പലതും വിസ്മൃതിയിലായി. ആധുനിക ചാരുതയോടെ വന്‍ കെട്ടിടങ്ങള്‍ കൊണ്ട് അജ്മാനിന്റെ കടല്‍ തീരങ്ങള്‍ അലങ്കൃതമായപ്പോഴും പഴമയുടെ പ്രൗഢിയോടെ അജ്മാനിന്റെ കടലോരത്തെ വിസ്മയമാക്കുകയാണ് അൽ മുറബ്ബാ വാച്ച്ടവർ.
കടലിലെ വഴികാട്ടിയും അതോടൊപ്പം കടല്‍ സമ്പത്തുകള്‍ കരക്കെത്തിച്ച് വ്യാപാരങ്ങള്‍ നടത്തുന്നതും ഈ കാവല്‍ ഗോപുരത്തോടനുബന്ധിച്ചായിരുന്നു. ഇതിനോടനുബന്ധിച്ചുള്ള ജീവിത വ്യവഹാരങ്ങള്‍ ഒരു സമൂഹത്തെ മുന്നോട്ട് ഏറെ നയിച്ചിരുന്നു. എട്ടു പതീറ്റാണ്ടിലേറെ വര്‍ഷങ്ങളായി ഇന്നും പഴമയുടെ ചാരുതയോടെ അജ്മാന് കടല്‍ തീരത്തെ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റില്‍ അൽ മുറബ്ബാ വാച്ച്ടവർ സുരക്ഷിതമായി പ്രൌഡിയോടെ നിലകൊള്ളുന്നു.
1930-കളിലാണ് അജ്മാനിന്റെ ഇപ്പോഴത്തെ ഭരണാധികാരിയുടെ പിതാവായ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയാണ് ഈ ഗോപുരം പണികഴിപ്പിച്ചത്. കാലം വരുത്തിയ പരിക്കുകള്‍ പരിഹരിച്ച് ഇന്നത്തെ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 2000-ൽ അറ്റകുറ്റപ്പണികള്‍ കഴിച്ചു. ഈ തെരുവ് ചുറ്റും വന്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞെങ്കിലും പുരാണ മഹിമയോടെ അൽ മുറബ്ബാ വാച്ച്ടവർ ഇന്നും അജ്മാനില്‍ പെരുംയോടെ തലയുയര്‍ത്തി നില്ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.