അബൂദബി: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയ എക്സ്ചേഞ്ച് ഹൗസിന് യു.എ.ഇ സെൻട്രൽ ബാങ്ക് 10 കോടി ദിർഹം പിഴ ചുമത്തി. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ മറ്റൊരു നധവിനിമയ സ്ഥാപനത്തിന് 20 കോടി ദിർഹം പിഴ ചുമത്തിയിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർക്ക് അഞ്ച് ലക്ഷം ദിർഹം പിഴയും യു.എ.ഇയിൽ ലൈസൻസുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽനിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ രണ്ട് വിദേശ ബാങ്കുകളുടെ ശാഖകൾക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് 1.81 കോടി ദിർഹം പിഴ ചുമത്തിയിരുന്നു. ഒരു ബാങ്കിന് 1.06 കോടി ദിർഹമും രണ്ടാമത്തെ ബാങ്കിന് 75 ലക്ഷം ദിർഹമുമാണ് പിഴയും വിധിച്ചത്. സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. മാർച്ച് മാസത്തിൽ യു.എ.ഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും നികുതി നിയമങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.