നിര്‍മാണം പൂര്‍ത്തിയാകുന്ന 'ഗുഗ്ഗന്‍ഹൈം അബൂദബി' മ്യൂസിയം
അബൂദബി: സഅദിയാത്ത് ദ്വീപില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പ്രശസ്തമായ 'ഗുഗ്ഗന്‍ഹൈം അബൂദബി' മ്യൂസിയം ഡിസംബര്‍ 11ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. പ്രശസ്ത ആര്‍ക്കിടെക്റ്റും പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാര ജേതാവുമായ പ്ലീറ്റ്‌സ്‌കര്‍ ഗെഹ്‌റിയാണ് അസാധാരണവും ആകര്‍ഷകവുമായ ശൈലിയില്‍ ഈ കൂറ്റന്‍ മ്യൂസിയം രൂപകല്‍പന ചെയ്തത്. ലൂവ്‌റേ അബൂദബി, സായിദ് നാഷനല്‍ മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അബൂദബി, ടീംലാബ് ഫിനോമിന അബൂദബി എന്നിവക്ക് സമീപം സഅദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ആകെ 80,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മ്യൂസിയത്തില്‍ 11,600 ചതുരശ്ര മീറ്റര്‍ അകം ഗാലറികള്‍ക്കായും 23,00 ചതുരശ്ര മീറ്റര്‍ പുറം എക്‌സിബിഷനുകള്‍ക്കായും മാറ്റിവച്ചിരിക്കുന്നു. 30 ഗാലറികളാണ് ഇവിടെയുള്ളത്. മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സ്‌കല്‍പ്ചറല്‍ കോണുകളാണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം. ഇതില്‍ ഒമ്പതെണ്ണം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മെഷിലും ഒരെണ്ണം ഒനിക്‌സ് ഗ്ലാസിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ചില കോണുകള്‍ക്ക് 88 മീറ്റര്‍ വരെ ഉയരമുണ്ട്. മ്യൂസിയത്തിന് തണല്‍ നല്‍കാനും വായുസഞ്ചാരം ഉറപ്പാക്കി ഊര്‍ജ ഉപഭോഗം കുറക്കാനും ഇവ സഹായിക്കും.
ന്യൂയോര്‍ക്ക്, വെനീസ്, ബില്‍ബാവോ എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ക്ക് ശേഷം ലോകത്തിലെ നാലാമത്തെ ഗുഗ്ഗന്‍ഹൈം മ്യൂസിയമാണിതെന്ന് അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി ) അറിയിച്ചു. അബൂദബിയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ഊന്നല്‍ നല്‍കിയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. അബ്സ്ട്രാക്ഷന്‍, പോപ്പുലര്‍ കള്‍ച്ചര്‍, ലാന്‍ഡ്, ലാംഗ്വേജ്, സ്റ്റോറിടെല്ലിങ് തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നത്. സാംസ്‌കാരിക രംഗത്ത് ലോകത്തിലെ മുന്‍നിര കേന്ദ്രമായി മാറുകയെന്ന അബൂദബിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഗുഗ്ഗന്‍ഹൈമിന്റെ ഉദ്ഘാടനമെന്ന് ഡി.സി.ടി അബൂദബി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.