അൽ ഫലൈജിൽ ഇന്നലെയുണ്ടായ പൊടിക്കാറ്റ്

മഴയുടെ കുറയും, തീവ്രത കൂടും; കാലാവസ്ഥാ വ്യതിയാനത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ യൂനിവേഴ്സിറ്റി പഠനം

ദുബൈ: യു.എ.ഇയിൽ വരും വർഷങ്ങളിൽ മഴപെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെങ്കിലും പെയ്യുന്ന മഴയുടെ തീവ്രത വളരെ കൂടുതലായിരിക്കുമെന്ന് അൽ ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റിയിലെ (യു.എ.ഇ.യു) ശാസ്ത്രജ്ഞർ നടത്തിയ പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്ത് കനത്ത മഴ ലഭിക്കുന്ന ദിവസങ്ങളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലധികം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് പ്രളയ സാധ്യത വർധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സാധാരണയായി മഴ ലഭിക്കുന്ന ദിവസങ്ങളിലെ ശരാശരി അളവിൽ അഞ്ചിരട്ടി വരെ വർധന ഉണ്ടായേക്കാം. കാർബൺ പുറന്തള്ളലിന്റെ അളവും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ മോഡലുകളും അനുസരിച്ച് പ്രവചനങ്ങളിൽ മാറ്റമുണ്ടാകാമെങ്കിലും, മഴയുള്ള ദിവസങ്ങൾ കൂടുതൽ ശക്തമാകുമെന്ന കാര്യത്തിൽ ഗവേഷകർ യോജിക്കുന്നു. അന്തരീക്ഷ താപനില ഉയരുമ്പോൾ കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയുന്നതാണ് മഴയുടെ തീവ്രത കൂട്ടുന്നത്. എന്നാൽ, ചില ശാസ്ത്രജ്ഞർ മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

മഴ കുറയുകയും എന്നാൽ, പെട്ടെന്ന് കനത്ത തോതിൽ പെയ്യുകയും ചെയ്യുന്നത് ഡ്രെയിനേജ് സംവിധാനങ്ങളെയും വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികളെയും ബാധിക്കും. യു.എ.ഇ പോലെ വരണ്ടതും കെട്ടിടങ്ങൾ നിറഞ്ഞതുമായ പ്രദേശങ്ങളിൽ നിലവിലുള്ള വെള്ളപ്പൊക്ക നിവാരണ സംവിധാനങ്ങൾ കുറഞ്ഞ അളവിലുള്ള മഴയെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതായതിനാൽ, കനത്ത മഴ വലിയ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. 2024 ഏപ്രിലിൽ അൽ ഐനിലും ദുബൈയിലും ഉണ്ടായ പ്രളയം ഇതിനൊരു ഉദാഹരണമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ വൻകിട വികസന പദ്ധതികളാണ് യു.എ.ഇ നടപ്പിലാക്കി വരുന്നത്. 2024ലെ പ്രളയത്തിന് ശേഷം ദുബൈയിലെ ഡ്രെയിനേജ് ശേഷി എട്ടിരട്ടിയായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 30 ശതകോടി ദിർഹത്തിന്റെ 'തസ്​രീഫ്' പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഷാർജയും സമാനമായ രീതിയിൽ ഡ്രെയിനേജ് ശൃംഖലകൾ ശക്തിപ്പെടുത്താൻ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്.

ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ ‘നെറ്റ് സീറോ’ അവസ്ഥയിൽ എത്തുന്നതുവരെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഇത്തരം പ്രതിസന്ധികൾ വർധിച്ചുകൊണ്ടിരിക്കുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അടുത്ത 25 വർഷത്തേക്ക് എങ്കിലും മഴയുടെ ഇത്തരം മാറ്റങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യങ്ങൾ വലിയ തുക ചെലവഴിക്കേണ്ടി വരും.

ശക്തമായ കാറ്റും മഴയും ആലിപ്പഴ വീഴ്ചയും

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും അനുഭവപ്പെട്ടു. ഫുജൈറയിലെ മർബദ് മേഖലയിൽ ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടായി. കിഴക്കൻ മേഖലയിലെ ഫലജ് ഏരിയയിൽ ശക്തമായ പൊടിപടലങ്ങളും അതിനുപിന്നാലെ കനത്ത മഴയും രേഖപ്പെടുത്തി.

ചില പ്രദേശങ്ങളിൽ മഴ കനത്തതോടെ ഫുജൈറ, ഖൊർഫക്കാൻ, ഹത്ത, അൽഐൻ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കനത്തമഴയിൽ കിഴക്കൻ മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ദുബൈയിലെ നഗരപ്രദേശങ്ങൾ ഉൾപ്പെടെ പലയിടത്തും പൊടിക്കാറ്റും അനുഭവപ്പെട്ടു.

പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും മഴയുടെയോ കാറ്റിന്റെയോ ദൃശ്യങ്ങൾ പകർത്തുന്നതും ഒഴിവാക്കണമെന്നും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും അധികൃതർ നിർദേശിച്ചു. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

  • പൊടിപടലങ്ങളും കാറ്റും ഉള്ളപ്പോൾ ശ്രദ്ധിക്കേണ്ടവ

കുട്ടികളും ശ്വാസകോശ രോഗമുള്ളവരും പരമാവധി വീടുകൾക്കുള്ളിൽതന്നെ കഴിയുക.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്കും ഗോഗിൾസും ധരിക്കുക.

വീടുകൾക്കുള്ളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.

ആസ്ത്മ രോഗികൾക്ക്​ കൈയിൽ ഇൻഹേലർ കരുതാവുന്നതാണ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ അടുത്തുള്ള ആശുപത്രിയെ സമീപിക്കുക.

വാഹനമോടിക്കുമ്പോൾ എ.സിയുടെ വെന്റിലേഷൻ വാതിലുകൾ അടച്ചുപൂട്ടുക.

Tags:    
News Summary - മഴയുടെ കുറയും, തീവ്രത കൂടും; കാലാവസ്ഥാ വ്യതിയാനത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ യൂനിവേഴ്സിറ്റി പഠനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.