ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിയ കപ്പൽ
അബൂദബി: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് 7,166 ടൺ സഹായ വസ്തുക്കളുമായി യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ഏറ്റവും വലിയ കപ്പൽ ‘ഖലീഫ’ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. അബൂദബി ഖലീഫ തുറമുഖത്തുനിന്ന് കഴിഞ്ഞ മാസം 21നാണ് കപ്പൽ പുറപ്പെട്ടത്. 4,372 ടൺ ഭക്ഷ്യവസ്തുക്കൾ, 1,433 ടെൻറുകൾ അടക്കമുള്ള താമസസൗകര്യങ്ങൾ, 860ടൺ മെഡിക്കൽ വസ്തുക്കൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഹൈജീൻ കിറ്റുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവ കപ്പലിലുണ്ട്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും എത്തിക്കുന്നുണ്ട്. ആശുപത്രിയിൽ 400രോഗികൾക്ക് ചികിൽസ നൽകാനുള്ള സൗകര്യമുണ്ട്. അതോടൊപ്പം 16ആംബുലൻസുകളും ഇതിലുൾപ്പെടും. ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് 20 ടാങ്കുകളും എത്തിക്കുന്നുണ്ട്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായം എത്തിക്കുന്നത്. ആരിഷ് തുറമുഖത്ത് നിന്ന് ട്രക്കുകളിലായാണ് സഹായ വസ്തുക്കൾ ഗസ്സയിലേക്ക് കൊണ്ടുപോവുക. ഈജിപ്ത് തുറമുഖത്തെത്താൻ 14ദിവസമാണെടുത്തത്. ഇമാറാത്തി റെഡ് ക്രസന്റ്, ഖലീഫ ഫൗണ്ടേഷൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ദാറുൽ ബിർറ് സൊസൈറ്റി, അജ്മാൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, റാസൽഖൈമ ആസ്ഥാനമായുള്ള അൽ ഖാസിമി ഫൗണ്ടേഷൻ എന്നിവയാണ് ദൗത്യത്തെ സഹായിക്കുന്നത്. 2023മുതൽ ഗസ്സയിലേക്ക് യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും യു.എ.ഇ സഹായട്രക്കുകൾ ഗസ്സയിൽ സഹായം വിതരണം ചെയ്തിരുന്നു. ഗസ്സയിൽ പരിക്കേറ്റ നിരവധിപേരെ അബൂദബിയിൽ എത്തിച്ച് ചികിൽസ നൽകുന്ന പദ്ധതിയും നടപ്പിലാക്കിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.