ഉമ്മുല്‍ഖുവൈന്‍: സുഹൃത്തുക്കൾക്ക് സ്വന്തം മുറിയിൽ താമസസൗകര്യമൊരുക്കിയ യുവാവിന് അസുഖം ബാധിച്ചതോടെ ദുരതത്തിലായിരിക്കുകയാണ് ഉമ്മുല്‍ഖുവൈനിലെ ഗ്രാമീണ മേഖലയായ ഫലാജുല്‍ മുഅല്ലയിലെ മൂന്നുപേർ. സന്ദർശക വിസയിൽ ജോലി തേടിയെത്തിയ മൂവർക്കും താൽക്കാലികമായി എ.സി ടെക്നീഷ്യൻ ജോലി തരപ്പെട്ടതിനിടയിലാണ് ഇടിത്തീപോലെ, തങ്ങൾക്ക് താങ്ങായി നിന്ന സ്നേഹിതൻ ബിനീഷ് രോഗിയായി മാറിയത്. ഇനിയുള്ള നാളുകൾ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണിവർ.
തനിക്ക് സോറിയാസിസ് അസുഖം കൂടിയതോടെ മൂവരും വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് സുഹൃത്തുക്കൾക്ക് താമസമൊരുക്കിയ ബിനീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തെൻറ ചികിത്സക്ക് വലിയ പ്രതിസന്ധി നേരിടുന്നതിനാല്‍ ഉടന്‍ നാടണയുക എന്ന ഒരേ ചിന്തയിലാണ് ബിനീഷ്. തങ്ങള്‍ക്ക് തല്ക്കാലം നാടണയാന്‍ കഴിഞ്ഞില്ലെങ്കിലും സോറിയാസിസ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ബിനീഷിന് എംബസിയുടെ അടുത്ത യാത്രക്കാരുടെ ലിസ്റ്റിൽ ഇടംനേടിക്കൊടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണിവർ.
പ്രവാസി ഇന്ത്യയുടെ പ്രവര്‍ത്തകരുടെ കരുതൽകൊണ്ടാണ് എല്ലാവരും ഇപ്പോള്‍ പട്ടിണി അറിയാതെ കഴിയുന്നതെന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. നിലവിലെ സാഹചര്യം പരിഗണിച്ച് പ്രവാസി വെല്‍ഫെയര്‍ ഇവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. കൃത്യമായി മരുന്ന് ലഭിക്കാത്തതും സാഹചര്യത്തിെൻറ സമ്മര്‍ദവും കാരണം ബിനീഷിന് അസുഖം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്ത വിമാനത്തില്‍ ഉടന്‍ ബിനീഷിനെ നാട്ടിലെത്തിക്കുന്നതിനായി ദുബൈ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതായി പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സലീം കൊയിലോത്ര പറഞ്ഞു.
ദുരിത പ്രവാസത്തിനു വിട: വിഷ്ണു രാജ് നാട്ടിലേക്ക്
ദുബൈ: ഡ്രൈവർ വിസയിൽ 1.30 ലക്ഷം രൂപ ഏജൻസിക്ക് നൽകിയാണ് ജീവിതം മെച്ചപ്പെടുത്താനുള്ള സ്വപ്നവുമായി അഞ്ചു മാസം മുമ്പ് വിഷ്ണുനാഥ് തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് വിമാനം കയറിയത്. പക്ഷേ, ഇവിടെ എത്തിയിട്ട് കാര്യങ്ങൾ വിചാരിച്ചതുപോലെ നീങ്ങിയില്ല. ഒരു മാസത്തെ ശമ്പളം പോലും കിട്ടാതെ മനസ്സു തളർന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാൻ വഴികണ്ടില്ല.
തുടർന്ന് ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോർഡിനേറ്റർ അനുര മത്തായിയേയും മുനീർ കുമ്പളയെയും ബന്ധപ്പെടുകയായിരുന്നു. കാര്യങ്ങൾ പരിശോധിച്ച സ്ക്രീനിങ് കമ്മിറ്റി അർഹനെന്ന് ടിക്കറ്റ് കൊടുക്കുകയായിരുന്നു. ഇൻകാസ് സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ് അലി, ഫ്ലൈ വിത് ഇൻകാസ് ചീഫ് കോഓർഡിനേറ്റർ മുനീർ കുമ്പള എന്നിവർ അടങ്ങുന്ന സംഘം ഖവാനീജിലെ ലേബർ ക്യാമ്പിലെത്തി ടിക്കറ്റും ഭക്ഷണ കിറ്റുകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.