ദുബൈ: ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി അടച്ചിട്ടിരുന്ന ദുബൈയിലെ ജനപ്രിയ സ്ഥലങ്ങൾ പടിപടിയായി തുറക്കുന്നു. വാരാന്ത്യങ്ങളിൽ ഏറ്റവുമധികം ആളുകൾ കുടുംബസമേതം എത്തുന്ന മംസർ ബീച്ച് പാർക്ക് കർശന നിയന്ത്രണങ്ങളോടെ തുറന്നു. വൈറസ് വ്യാപനം തടയുന്നതിനും വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒട്ടേറെ മുൻകരുതൽ-പ്രതിരോധ നിർദേശങ്ങളുമായി ലോകത്തിലെ ആദ്യത്തെ ഖുർആൻ പ്രചോദനാത്മകമായ പാർക്കായ ഖുർആനിക് പാർക്കും പൊതുജനങ്ങൾക്കായി പ്രവർത്തനം തുടങ്ങി. മാർച്ചിൽ താൽക്കാലികമായി അടച്ചിട്ടതായിരുന്നു.
ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായി പൂർണമായും അടച്ചിട്ട ജുമൈറ വാക്ക്വേ കഴിഞ്ഞ ദിവസം വീണ്ടും തുറന്നുകൊടുത്തിരുന്നു. യു.എ.ഇയിൽ പകർച്ചവ്യാധി പടരുന്നത് തടയുന്നതിനായി അടുത്തിടെ ഏർപ്പെടുത്തിയ നിയന്ത്രണ ലഘൂകരണത്തിെൻറ ഭാഗമായാണ് ഈ നീക്കം. മൂന്ന് ഘട്ടങ്ങളായി ദുബൈയിലെ പാർക്കുകൾ തുറക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. മംസർ ബീച്ച് പാർക്കിലും ഖുർആനിക് പാർക്കിലും സുരക്ഷിതമായ സാമൂഹിക അകലവും സമ്പർക്കം പൂർണമായും ഇല്ലാതാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും കൃത്യമായി പാലിക്കാൻ പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ പ്രസ്താവനയിൽ ഓർമിപ്പിച്ചു.
മേയ് 12ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ ജോഗിങ് ട്രാക്കുകളും 72 ഫാമിലി സ്ക്വയറുകളുമാണ് വീണ്ടും പ്രവർത്തനക്ഷമമായത്. രണ്ടാം ഘട്ടത്തിൽ 70 പാർക്കുകൾ തുറക്കും. മൂന്നാം ഘട്ടത്തിൽ മേയ് 25ന് -മുഷ്രിഫ്, അൽ മംസർ, അൽ ഖോർ, സബീൽ, അൽ സഫ പാർക്കുകൾകൂടി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അൽ ഖവാനീജിലെ പ്രത്യേക ഖുർആനിക് പാർക്കും തുറക്കുന്നതോടെ അതിസന്തോഷത്തിലാണ് ജനങ്ങൾ. റമദാനിലെ അവസാന ദിവസങ്ങൾങ്ങൾക്ക് ശേഷം ഈദുൽ ഫിത്റിനായി ഒരുങ്ങുന്ന വേളയിൽ വിശുദ്ധ ഗ്രന്ഥത്തിെൻറ അധ്യാപനത്തിനായി സമർപ്പിച്ചിരിക്കുന്ന 60 ഹെക്ടറിലധികം ഹരിത സ്ഥലം വീണ്ടും സന്ദർശിക്കാൻ കഴിയുന്നതിലാണ് വിശ്വാസി സമൂഹം സന്തോഷം പ്രകടിപ്പിക്കുന്നത്.
മേയ് 25നകം നഗരത്തിലെ എല്ലാ പാർക്കുകളും വീണ്ടും തുറക്കാനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ മൂന്ന് ഘട്ട പദ്ധതിയുടെ ഭാഗമായാണ് പാർക്കുകൾ വീണ്ടും സജീവമാകുന്നത്. എന്നാൽ മാസ്ക് ധരിക്കുക, ഗ്ലൗസുകൾ അണിയുക തുടങ്ങിയ മുൻകരുതൽ സന്ദർശകർ നിർബന്ധമായും പാലിക്കേണ്ടിവരും. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി കൂട്ടംകൂടിയുള്ള നടപ്പും സംഘം ചേരലും പാർക്കുകളിൽ കർശനമായി വിലക്കും. ആകെ ഉൾക്കൊള്ളാനാവുന്നതിെൻറ 30 ശതമാനം പേരെ മാത്രം കടത്തിവിടുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്കും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.