ദുബൈ: ശനിയാഴ്ച ഇറാനിൽ നിന്നുള്ള 23 മിസൈലുകളും 52 ഡ്രോണുകളും തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 13ഉം പരിക്കേറ്റവരുടെ എണ്ണം 217 ഉം ആയിട്ടുണ്ട്. വെള്ളിയാഴ്ച വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരാൾ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവസ്ഥലത്ത് ഒഴിപ്പിക്കൽ നടപടിക്കിടെയാണ് ഈജിപ്ഷ്യൻ പൗരൻ മരിച്ചത്. കൂടാതെ നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്.
എയർ ഡിഫൻസ് സംവിധാനം വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം രണ്ട് സ്ഥലങ്ങളിലായി തീപിടിത്തമുണ്ടായി. അടിയന്തര രക്ഷാപ്രവർത്തന സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ദുബൈ മറീനയിലും ദുബൈ ഇൻറർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കെട്ടിടത്തിന് മുകളിലും വ്യോമ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണു. ആർക്കും പരിക്കില്ല.
ഇറാൻ ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 498 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂസ് മിസൈലുകളും 2141 ഡ്രോണുകളും ഇതുവരെ യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞിട്ടുണ്ട്.
പൊതുജനങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാൻ എല്ലാ നടപടികളും തുടരുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.