ദുബൈ: യു.എ.ഇ ആസ്ഥാനമായ അഡ്നോക് ഗ്യാസും ഇന്ത്യൻ ഓയിൽ കോർപറേഷനും എൽ.എൻ.ജി (ദ്രവീകൃത പ്രകൃതിവാതകം) ഇറക്കുമതി ചെയ്യുന്നതിന് 14 വർഷത്തേക്ക് കരാറിലെത്തി. 2570 മുതൽ 3300 കോടി ദിർഹം വരെ (ഏകദേശം 72,600 കോടി രൂപ) മൂല്യമുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതുപ്രകാരം അഡ്നോക് ഗ്യാസ് 12 ലക്ഷം മെട്രിക് ടൺ എൽ.എൻ.ജി ഓരോ വർഷവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും.
ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസുമായും അഡ്നോക് മൂന്നുവർഷത്തെ ഗ്യാസ് വിതരണ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഏകദേശം 120 കോടി ഡോളറിന്റെ മൂല്യമുള്ള കരാറാണിത്. അഡ്നോക്കുമായി ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ദീർഘകാലത്തേക്ക് ഗ്യാസ് വാങ്ങുന്നതിന് കരാറിലെത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ധാരണയിലെത്തിയതിലൂടെ ഇന്ത്യയുടെ വളർച്ചക്ക് സംഭാവനകൾ നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അഡ്നോക് ഗ്യാസ് സി.ഇ.ഒ അഹ്മദ് അൽഇബ്രി പ്രസ്താവനയിൽ പറഞ്ഞു.
കരാർ സുപ്രധാനമായ നാഴികക്കല്ലാണെന്നും ആഗോളതലത്തിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ഇടങ്ങളിലേക്ക് വികസിക്കുകയാണെന്നും ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരണം കൂടുതൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയെന്ന സ്ഥാനത്തെത്തിയ ഇന്ത്യ, രാജ്യത്തെ പ്രകൃതിവാതകത്തിന്റെ അളവ് 2030ഓടെ ഇരട്ടിയാക്കാൻ പദ്ധതിയിടുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതും പുതിയ കരാറുകളും അടക്കമുള്ള നീക്കങ്ങൾ നടത്തുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഗ്യാസ് വാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഗൾഫ് മേഖലയിൽനിന്ന് വലിയതോതിൽ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. എണ്ണ, ഗ്യാസ് വ്യാപാരത്തിൽ വലിയ വളർച്ചയാണ് മേഖലയിൽ സമീപ വർഷങ്ങളിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.